ചെന്നൈ: അശ്രദ്ധമായി വാഹനമോടിച്ചെന്ന കേസിൽ കഴിഞ്ഞ മാസം തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്ത യുട്യൂബ് വ്ലോഗർ ടിടിഎഫ് വാസൻ സമർപ്പിച്ച ജാമ്യാപേക്ഷ വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതി തള്ളി.
സെപ്തംബർ 17ന് ചെന്നൈ-വെല്ലൂർ ദേശീയ പാതയോരത്തെ സർവീസ് റോഡിൽ അഭ്യാസം നടത്തുന്നതിനിടെയാണ് വാസൻ ബൈക്കിൽ നിന്ന് തെറിച്ചുവീണത്. വാസൻ കസ്റ്റഡിയിൽ തുടരണമെന്നും ഒരു പാഠമാണെന്നും ജസ്റ്റിസ് സിവി കാർത്തികേയൻ പറഞ്ഞു.
“മറ്റുള്ളവരുടെ ഭാഗ്യവശാൽ, ഹരജിക്കാരന്റെ നിർഭാഗ്യവശാൽ, സംഭവത്തിനിടെ അദ്ദേഹത്തിന് മാത്രം പരിക്കേറ്റു. ഇത് അദ്ദേഹത്തിന് ഒരു പാഠമാണ്. കസ്റ്റഡിയിൽ തുടരട്ടെ,” വാസന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജഡ്ജി പറഞ്ഞു.
ട്വിൻ ത്രോട്ടിലേഴ്സ് എന്ന യൂട്യൂബ് ചാനൽ അവതരിപ്പിക്കുന്ന വാസന് സോഷ്യൽ മീഡിയയിൽ ഏകദേശം 4.5 മില്യൺ ഫോളോവേഴ്സ് ഉണ്ടെന്ന് സംസ്ഥാന സർക്കാർ സമർപ്പിച്ച അഫിഡവിറ്റിൽ പറയുന്നു.
“വാസനെയും മറ്റ് ജനപ്രിയ ബൈക്കുവ്ലോഗര്മാരെയും ആരാധിക്കുന്ന യുവാക്കൾ പലപ്പോഴും ഇത്തരം വീഡിയോകളും വ്ലോഗുകളും കണ്ട് സ്വാധീനിക്കപ്പെടുന്നുണ്ടെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. തൽഫലമായി, അവർ അശ്രദ്ധമായി വാഹനമോടിക്കുകയും സ്വന്തം ജീവനും മറ്റ് വാഹനമോടിക്കുന്നവരുടെയും കാൽനടയാത്രക്കാരുടെയും ജീവനും അപകടത്തിലാക്കുന്ന അപകടകരമായ അബ്ഭ്യാസങ്ങൾ ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു” അദ്ദേഹം കൂട്ടിച്ചേർത്തു.
കാഞ്ചീപുരത്തെ ബാലുചെട്ടി ഛത്രം ഗ്രാമത്തിന് സമീപം റോഡിൽ വെച്ച് ബൈക്കിന്റെ മുൻ ചക്രം റോഡിൽ നിന്ന് ഉയർത്തി നിർത്തി ഒരു അഭ്യാസം നടത്താൻ ശ്രമിക്കുമ്പോൾ ആണ് അപകടമുണ്ടായത്. അശ്രദ്ധമായി വാഹനമോടിച്ചതിന് ഇതിനു മുൻപും ഇയാൾ പിടിയിലായിട്ടുണ്ട്.