ന്യൂഡൽഹി: അടുത്ത രണ്ട് വർഷത്തിനുള്ളിൽ കമ്യൂണിസ്റ്റ് തീവ്രവാദം ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡൽഹിയിൽ നടന്ന കമ്യൂണിസ്റ്റ് തീവ്രവാദത്തിനെതിരായുള്ള അവലോകന യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
രാജ്യത്ത് നിന്ന് കമ്യൂണിസ്റ്റ് തീവ്രവാദത്തെ വേരോടെ പിഴുതെറിയും. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടയിൽ 2022-ലാണ് ഏറ്റവും കുറഞ്ഞ അക്രമണങ്ങളും മരണങ്ങളും ഭീകരവാദ ബാധിതാ മേഖലകളിൽ ഉണ്ടായത്. തീവ്രവാദം മനുഷ്യരാശിയുടെ ശാപമാണെന്നും അതിനെ എല്ലാ ഭാഗത്ത് നിന്നും ഇല്ലാതാക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ടെന്നും യോഗത്തിൽ അദ്ദേഹം പറഞ്ഞു
ദേശീയ അന്വേഷണ ഏജൻസി, അതിർത്തി സുരക്ഷാ സേന, സെൻട്രൽ റിസർവ് പോലീസ് സേന, ദേശീയ സുരക്ഷാ ഗാർഡ്, ഇന്തോ-ടിബറ്റൻ അതിർത്തി പോലീസ് എന്നിവയുടെ ഡയറക്ടർ ജനറൽമാരും ആഭ്യന്തര സെക്രട്ടറിമാരും ചീഫ് സെക്രട്ടറിമാരും തീവ്രവാദ ബാധിതാ സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. തീവ്രവാദ ബാധിതാ സംസ്ഥാനങ്ങളിൽ വികസനം കൊണ്ടുവരുക എന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം നിറവേറ്റുന്നതിനാണ് നിശ്ചിത ഇടവേളകളിൽ യോഗം ചേരുന്നത്. 2021 സെപ്റ്റംബറിലാണ് അവസാന യോഗം നടന്നത്.
രാജ്യത്ത് നിന്ന് കമ്യൂണിസ്റ്റ് തീവ്രവാദം ഇല്ലാതാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് യോഗത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ തുടർച്ചയായി നടക്കുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.