ഹൈദരാബാദ്: ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പാകിസ്താന് ജയം. നെതർലൻഡ്‌സിനെ 81 റൺസിനാണ് പാകിസ്താന് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49 ഓവറിൽ 286 റൺസിന് ഓൾ ഔട്ടാകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ നെതർലൻഡ്‌സ് 41 ഓവറിൽ 205 റൺസിന് അവസാനിച്ചു. നെതർലൻഡ്‌സിനായി ഓപ്പണർ വിക്രംജിത്ത് സിംഗ് (52) ബാസ് ഡേ ലേഡേ (67) എന്നിവർ അർദ്ധസെഞ്ച്വറി നേടി. 28 റൺസെടുത്ത് ലോഗൻ വാൻ ബീക് ഡച്ച് നിരയിൽ പുറത്താകാതെ നിന്നു.
ഒരുഘട്ടത്തിൽ 23.5 ഓവറിൽ മൂന്നു വിക്കറ്റിന് 120 റൺസെടുത്ത് നെതർലൻഡ്‌സ് ഭേദപ്പെട്ട നിലയിലായിരുന്നു. മാക്‌സ് ഒ ദൗഡ് (5), കോളിൻ അക്കർമാൻ (17), തേജ നിദമാനുരു (5), സ്‌കോട്ട് എഡ്വാർഡസ് (0), സാഖിബ് സുൽഫീക്കർ (10), വാൻ ഡെർ മെർവെ (4), ആര്യൻ ദത്ത് (1), പോൾ വാൻ മീകെരേൻ (7) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. പാകിസ്താനുവേണ്ടി ഹാരിസ് റൗഫ് മൂന്നും ഹസൻ അലി രണ്ടും വീതം വിക്കറ്റുകൾ വീഴ്‌ത്തി. ഷഹീൻ അഫ്രീദി, ഇഫ്ത്തിഖാർ അഹ്‌മദ്, മുഹമ്മദ് നവാസ്, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
ബാറ്റിംഗിനിറങ്ങിയ പാകിസ്താന് 10 ഓവർ ആകുന്നതിന് മുമ്പേ 3 വിക്കറ്റുകൾ നഷ്ടമായി. ഫഖർ സമാൻ(12), ഇമാം ഉൾ ഹഖ്(15) എന്നിവരുടെ വിക്കറ്റുകളാണ് ആദ്യം വീണത്. പിന്നാലെ വൺ ഡൗണായി എത്തിയ ക്യാപറ്റൻ ബാബർ അസമിനും തിളങ്ങാനായില്ല. റൺസെടുക്കാൻ ബുദ്ധിമുട്ടിയ ബാബറിനെയാണ് പിന്നീട് ക്രീസിൽ കണ്ടത്. ടീം സ്‌കോർ 34ൽ നിൽക്കവെ ബാബർ അസമും പുറത്തായി. 18 പന്ത് നേരിട്ട് അഞ്ച് റൺസ് നേടിയാണ് ബാബർ പുറത്തായത്. കോളിൻ അക്കർമാന്റെ പന്തിൽ സാഖിബ് സുൽഫിഖറിന് ക്യാച്ച് നൽകിയായിരുന്നു ബാബറിന്റെ മടക്കം.
പിന്നീടെത്തിയ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേർന്ന് പാക് നിരയെ വൻ തോൽവിയിൽ നിന്ന് കരകയറ്റി. ഇരുവരും ചേർന്ന് ടീം സ്‌കോർ 150 കടത്തി. 75 പന്തിൽ 68 റൺസ് നേടിയ റിസ്വാനെ ബാസ് ഡേയാണ് കൂടാരം കയറ്റിയത്. പിന്നാലെ ഇഫ്തിക്കർ അഹമ്മദ്, ഷദാബ് ഖാൻ, ഹസൻ അലിയെന്നിവരെയും ബാസ് ഡേ പുറത്താക്കി. പിന്നീടെത്തിയ മുഹമ്മദ് നവാസ്(39), ഹാരിഫ് റൗഫ്് എന്നിവരെ കോളിൻ അക്കർമാൻ പുറത്താക്കി. ഷഹീൻ ഷാ അഫ്രീദിയാണ് പാക് നിരയിൽ പുറത്താകാതെ നിന്നത്.