തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിനെതിരെ ഉയരുന്ന കൈക്കൂലി ആരോപണ കേസിൽ ഉൾപ്പെട്ട എല്ലാവരും ഇടത് ബന്ധമുള്ളവർ. ഇടത് വിരുദ്ധരായ ചിലർ ചേർന്ന് ഇല്ലാക്കഥ മെനയുന്നുവെന്നായിരുന്നു കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലൻ ആരോപിച്ചത്. മന്ത്രിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്നായിരുന്നു പാർട്ടിയുടെ ആരോപണം. കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ സിപിഎമ്മിന്റെ ഈ വാദങ്ങൾ പൊളിയുകയാണ്.
കേസിൽ ഇതിനകം അറസ്റ്റിലായ റഹീസ് സിപിഐയിലും പത്തനംതിട്ട സ്വദേശി അഖിൽ സജീവൻ സിപിഎമ്മിലുമാണ് സജീവം. ഇവർക്കൊപ്പം തട്ടിപ്പിൽ പങ്കാളിയായതിന് പ്രതിചേർത്തിട്ടുള്ള കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി ലെനിൻ രാജിന് സിപിഎമ്മുമായാണു ബന്ധമുള്ളത്. പരാതിക്കാരനായ മലപ്പുറം സ്വദേശി റിട്ട. അദ്ധ്യാപകൻ ഹരിദാസൻ കുമ്മാളി സിപിഎം സംഘടനയായ കെഎസ്ടിഎയിൽ അംഗമായിരുന്നു. പോലീസിന് രണ്ട് തവണ മൊഴി കൊടുത്ത ഹരിദാസന്റെ സുഹൃത്ത് മലപ്പുറം പന്തല്ലൂർ സ്വദേശി കെ.പി മുഹമ്മദ് അബ്ദുൾ ബാസിത് എഐഎസ്എഫ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്നു. ഇവരെല്ലാം ഇടതുബന്ധമുള്ളവരാണെന്ന് തെളിഞ്ഞു. ഇതിന് പുറമേ ഇവരെല്ലാം മറ്റ് കേസുകളിലും പ്രതികളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്.
വനഭൂമി പതിച്ചെടുക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് നിയമന കോഴ ആരോപണവുമായി രംഗത്തെത്തിയ പരാതിക്കാരൻ ഹരിദാസൻ. ഇയാളുടെ മൊഴിയെടുക്കാൻ പോലീസ് വിളിച്ചിരുന്നെങ്കിലും ഹാജരായില്ല. ഇയാൾ മൊബൈൽ ഫോൺ ഓഫ് ചെയ്ത് കടന്ന് കളയുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ് അഖിൽ സജീവ്. അഖിൽ സജീവും റഹീസും ലെനിൻ രാജും ചേർന്നു കുന്നമംഗലത്ത് ഇന്റീരിയർ ഡിസൈൻ സ്ഥാപനം നടത്തിയപ്പോൾ ഇടപാടുകാരനിൽ നിന്നു പണം തട്ടിയതിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പത്തനംതിട്ട മുൻസിഫ്, സബ് കോടതികളിലും നാല് തട്ടിപ്പ് കേസുകളുണ്ട്. നാട്ടുകാരെയും സുഹൃത്തുക്കളെയും അഖിൽ ജോലി വാഗ്ദാനം നൽകി പണം വാങ്ങി വഞ്ചിച്ചിട്ടുണ്ട്.















