എറണാകുളം: പെരുമ്പാവൂർ കിഴക്കേ ഐമുറിയിൽ യുവാവ് വൃദ്ധന്റെ കൈപ്പത്തി അറുത്ത് മാറ്റി, വെട്ടിക്കൊന്നു. കിഴക്കേ ഐമുറി സ്വദേശി വേലായുധൻ(65) ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്നു സംശയിക്കുന്ന സമീപവാസിയായ ലിന്റോ എന്ന യുവാവ് ഒളിവിലാണ്. കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെയാണ് കൊലപാതകം നടന്നത്.
ഒരു വർഷം മുമ്പ് ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്നുള്ള പ്രതികാരമാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. കഴിഞ്ഞ വർഷം വേലായുധന്റെ മകന്റെ കടയിൽ ലിന്റോ ഇറച്ചി വാങ്ങാനെത്തിയിട്ടുണ്ടായിരുന്നു. തുടർന്നുണ്ടായ തർക്കത്തിൽ വേലായുധൻ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതേ തുടർന്ന് വേലായുധന്റെ കൈ വെട്ടിമാറ്റുമെന്ന് യുവാവ് 65-കാരന്റെ കുടുംബത്തെ ഭീക്ഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
കൊലപ്പെടുത്തുന്നതിനു മുമ്പ് വലത് കൈപ്പത്തി വെട്ടിമാറ്റിയിട്ടുണ്ട്. ഗുരുതര പരിക്കേറ്റ വേലായുധനെ ഉടൻ തന്നെ നാട്ടുകാർ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വേലായുധന്റെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ലിന്റോ ബൈക്കിൽ കയറി പോയതായി സമീപവാസികൾ പറഞ്ഞു. നിരവധികേസുകളിലെ പ്രതിയാണ് ലിന്റോയെന്നും ഇയാളെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.