ഗാംഗ്‌ടോക്: സിക്കീമിലെ ലാചെൻ താഴ്‌വരയിലുണ്ടായ മിന്നൽ പ്രളയത്തിലും മേഘ വിസ്‌ഫോടനത്തിലും ഏഴ് സൈനികർ ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 53 ആയി. മിന്നൽ പ്രളയത്തിൽപ്പെട്ട 27 പേരുടെ മൃതദേഹങ്ങൾ കൂടി ടീസ്റ്റ നദിക്കരയിൽ നിന്ന് കണ്ടെടുത്തതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു. ദുരിതബാധിത മേഖലകളിൽ രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പ്രളയക്കെടുതിയിൽ അകപ്പെട്ട 150 ഓളം പേരെ ഇനിയും കണ്ടെത്താൻ സാധിച്ചിട്ടില്ല.
ലാചെൻ മേഖലയിൽ ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് പരിശോധനയും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്. 1,173 വീടുകൾ പൂർണമായും തകർന്നു. 2,413 പേരെ രക്ഷപ്പെടുത്തി. താഴ്ന്ന പ്രദേശങ്ങളായ സാങ്കലാഗ്, ബ്രിങ്‌ബോഗ് എന്നിവിടങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ട്.
ലാചെൻ താഴ്‌വരയിലുണ്ടായ മിന്നൽ പ്രളയം വൻ നാശനഷ്ടമാണുണ്ടാക്കിയത്. ലോനാക് തടാകത്തിന് സമീപത്തെ മേഘവിസ്‌ഫോടനമാണ് പ്രളയത്തിന് കാരണമായത്. മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കേന്ദ്ര സർക്കാർ സിക്കിമിൽ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.