ജെറുസലേം: ഹമാസിന്റെ ഭീകരാക്രമണത്തിൽ 300-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം. ജനങ്ങളുടെ വീടുകളിൽ അതിക്രമിച്ച് കയറി കൂട്ടക്കൊല ചെയ്യുകയായിരുന്നുവെന്നും സൈന്യം അറിയിച്ചു. അപ്രതീക്ഷിതമായ നുഴഞ്ഞു കയറ്റത്തിൽ 1590 പേർക്ക് ഗുരുതര പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നിലവിൽ 22-ഓളം ഇടങ്ങളിൽ ശക്തമായ ആക്രമണമാണ് നടക്കുന്നത്.
കഴിഞ്ഞ പോയ ശനിയാഴ്ച രാജ്യത്തിന്റെ കരി ദിനമായിരുന്നുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ശക്തമായി തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ഹമാസ് ഭീകരരുടെ 17 കേന്ദ്രങ്ങൾക്ക് നേരെ വ്യോമാക്രമണം നടത്തിയിരുന്നു. പ്രത്യാക്രമണത്തിൽ ഗാസയിൽ 198 പേരും മരിച്ചു. 1610 പേർക്ക് പരിക്കേറ്റു.
ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ ഇന്ത്യൻ പൗരന്മാർ ജാഗരൂകരായിരിക്കണം. പ്രാദേശിക ഭരണകൂടം നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം. അനാവശ്യ സാഹചര്യത്തിൽ പുറത്തിറങ്ങാതിരിക്കുക. കൂടുതൽ വിവരങ്ങൾക്കും ജാഗ്രത നിർദ്ദേശങ്ങൾക്കുമായി https://www.oref.org.il/en എന്ന് വെബ്‌സൈറ്റ് സന്ദർശിക്കാനും എംബിസി അറിയിച്ചു.