ഹാങ്‌ചോ: ചൈനയിൽ നിന്ന് ഇന്ത്യ മടങ്ങുന്നത് അഭിമാനത്തോടെ. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച 107 മെഡലുകളുമായാണ് രാജ്യം മടങ്ങിയെത്തുന്നത്. ഹാങ്‌ചോയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവുമാണ് ഇന്ത്യ സ്വന്തമാക്കിയത്. മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ് ഭാരതം. ഇന്ത്യക്കായി ഇന്നലെ ചെസിൽ പുരുഷ വനിതാ ടീമുകൾ സ്വർണം നേടിയതോടെയാണ് രാജ്യത്തിന്റെ മത്സരങ്ങൾ അവസാനിച്ചത്. ഇന്നാണ് ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക സമാപന ചടങ്ങുകൾ.
ഷൂട്ടിംഗിലും അത്‌ലറ്റിക്‌സിലുമാണ് ഇന്ത്യ ഏറ്റവും അധികം മെഡലുകൾ നേടിയത്. 28 മെഡലുകളാണ് അത്‌ലറ്റിക്‌സിൽ ഇന്ത്യക്കായി താരങ്ങൾ നേടിയത്. 14-ാം ദിനമായിരുന്ന ഇന്നലെ ആറ് സ്വർണമാണ് ഇന്ത്യ സ്വന്തമാക്കിയത്. 1962-ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ഇതിന് ശേഷമുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ ഹാങ്‌ചോയിൽ കാഴ്‌ച്ചവെച്ചത്.
ഇന്ത്യയുടെ ഒളിമ്പിക്‌സ് ചാമ്പ്യൻ നീരജ് ചോപ്ര 88.88 മീറ്റർ ദൂരം ജാവലിൻ ത്രോയിൽ കണ്ടെത്തി സ്വർണം നിലനിർത്തി. ഷോട്ട്പുട്ടിൽ തജിന്ദർപാൽ സിംഗും സ്വർണം നിലനിർത്തി. പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്ലെ ഗെയിംസ് റെക്കോഡോടെ സ്വർണം നേടി. ബാഡ്മിന്റണിൽ ഇന്ത്യ സ്വർണമടക്കം ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കി. ക്രിക്കറ്റിലും കബഡിയും പുരുഷ വനിതാ ടീമുകൾ സ്വർണം നേടി. ഹോക്കിയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ദക്ഷിണ കൊറിയയെ മറികടന്ന് അമ്പെയ്‌ത്തിലും ഇന്ത്യ ഒന്നാമത്തെത്തി. ഇത്തരത്തിൽ ഒട്ടനവധി നേട്ടങ്ങൾ ഹാങ്‌ചോവിൽ സ്്വന്തമാക്കിയാണ് രാജ്യം മടങ്ങിയെത്തുന്നത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ആകെ 70 മെഡലുകളായിരുന്നു നേടിയത്. അതിൽ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവും ഉൾപ്പെട്ടു.