കാലാവസ്ഥാ വ്യതിയാനത്തിൽ മുന്നറിയിപ്പുമായി പുതിയ പഠനം. ഇന്ത്യയും പാകിസ്താനും ഉൾപ്പെടെയുള്ള മേഖലകളെ ആഗോളതാപനത്തിലേക്ക് നയിച്ചേക്കാമെന്നും ഈ പ്രദേശങ്ങളിലെ ജനങ്ങളിൽ ഹൃദയാഘാതത്തിനും ഹീറ്റ് സ്‌ട്രോക്കിനും കാലാവസ്ഥാ വ്യതിയാനം കാരണമായേക്കാമെന്നുമാണ് പഠനം പറയുന്നത്. ‘പ്രൊസീഡിംഗ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിലാണ്’ ഇത് സംബന്ധിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്തരീക്ഷത്തിന്റെ ഊഷ്മാവിൽ വലിയ വർദ്ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് മനുഷ്യന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
ചൂടുമായി ബന്ധപ്പെട്ടുള്ള ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നതിന് മുൻപ് ചൂടിന്റേയും ഈർപ്പത്തിന്റേയും ചില പ്രത്യേക അവസ്ഥാന്തരങ്ങൾ മാത്രമാണ് മനുഷ്യശരീരത്തിന് താങ്ങാൻ സാധിക്കുന്നത്. ആഗോള താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവ് ഉണ്ടായാൽ അത് ഏറ്റവും അധികം ബാധിക്കുന്നത് പാകിസ്താനിലേയും ഇന്ത്യയുടെ ചില ഭാഗങ്ങളിലേതും ഉൾപ്പെടെ 220 കോടി ജനങ്ങളെ ആയിരിക്കും. കിഴക്കൻ ചൈനയേയും ആഫ്രിക്കയേയും ചൂട് ഗുരുതരമായി ബാധിക്കും. ഡൽഹി, കൊൽക്കത്ത, ഷാങ്ഹായ്, മുൾട്ടാൻ, നാൻജിംഗ്, വുഹാൻ തുടങ്ങിയ ജനസാന്ദ്രതയേറിയ നഗരങ്ങളെല്ലാം ഉഷ്ണതരംഗത്തിന്റെ പിടിയിലാകും.
മൂന്ന് ഡിഗ്രി സെൽഷ്യസിന്റെ വർദ്ധനവാണ് ഉണ്ടാകുന്നതെങ്കിൽ ഫ്‌ളോറിഡ മുതൽ ന്യൂയോർക്ക് വരെയും, ഹൂസ്റ്റൺ മുതൽ ചിക്കാഗോ വരെയും രൂക്ഷമായി ബാധിക്കും. തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും അത്യുഷ്ണമാകും അനുഭവപ്പെടുന്നത്. ജനസാന്ദ്രത കൂടിയ ഇടങ്ങളിലാകും കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാവുകയെന്ന് പഠനത്തിന്റെ ഭാഗമായ പർഡ്യൂ സർവകലാശാലയിലെ എർത്ത് അറ്റ്‌മോസ്‌ഫെറിക് ആൻഡ് പ്ലാനറ്ററി സയൻസസ് പ്രൊഫസർ മാത്യു ഹ്യൂബർ പറഞ്ഞു. അനേകം ആളുകൾ മരിക്കാനുള്ള സാദ്ധ്യത ഒരിക്കലും തള്ളിക്കളയാകില്ല. കാർബൺ ഡൈ ഓക്‌സൈഡ് ഉൾപ്പെടെ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്‌ക്കുക എന്നത് മാത്രമാണ് ഇതിന്റെ ആഘാതം കുറയ്‌ക്കാനുള്ള മാർഗമെന്നും മാത്യു ഹ്യൂബർ ചൂണ്ടിക്കാണിക്കുന്നു.