ന്യൂഡൽഹി: കാവേരി നദീജല വിഷയത്തിൽ ഡിഎംകെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ. നദീജല വിഷയവുമായി ബന്ധപ്പെട്ട് കർണാടകയിലെ കോൺഗ്രസ് പാർട്ടിയ്‌ക്കെതിരെ പോരാടുമെന്ന ഒരു ഡിഎംകെ ഉദ്യോഗസ്ഥന്റെ പ്രസംഗം വൈറലായതിന് പിന്നാലെയാണ് അണ്ണാമലൈയുടെ പ്രതികരണം. കാവേരി വിഷയത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകരുടെ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കാവേരി വിഷയത്തിൽ ഡിഎംകെ പകൽ നാടകം കളിക്കുകയാണ്. ജനങ്ങൾക്കുള്ള യഥാർത്ഥ പരിഹാരമല്ല അവരുടെ യഥാർത്ഥ ഉദ്ദേശം. ജനങ്ങളെ കബളിപ്പിച്ച് രാഷ്‌ട്രീയം കളിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള ഡിഎംകെയുടെ നാടകമാണിത്. ഡിഎംകെ-കോൺഗ്രസ് സഖ്യത്തെ സംബന്ധിച്ചിടത്തോളം ഉപജീവന പ്രശ്നങ്ങളിൽ തമിഴ്നാട്ടിലെ ജനങ്ങളെ വഞ്ചിച്ച ചരിത്രങ്ങളുണ്ടെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി.
കാവേരി നദീജല വിഷയത്തിൽ ഡിഎംകെ തമിഴ്നാട്ടിലെ ജനങ്ങളുടെ ക്ഷേമത്തിനല്ല പാർട്ടിയുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കുവേണ്ടിയാണ് പ്രവർത്തിക്കുന്നതെന്ന് അണ്ണാമലൈ നേരത്തെ പ്രതികരിച്ചിരുന്നു. കാവേരി പ്രശ്നത്തിന് കേന്ദ്രസർക്കാർ പരിഹാരം കണ്ടെത്തിയെന്നും തമിഴ്നാട് കർഷകർക്ക് നീതി ലഭ്യമാക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും അണ്ണാമലൈ വ്യക്തമാക്കിയിരുന്നു.