ഹെദരാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പാകിസ്താനെതിരെ ശ്രീലങ്കയ്‌ക്ക് മികച്ച സ്‌കോർ. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 344 റൺസെടുത്തു. കുശാൽ മെൻഡിസിന്റെയും സദീര സമരവിക്രമയുടെ സെഞ്ച്വറി പ്രകടനമാണ് ലങ്കയക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. കുശാൽ (122), സദീര (108) റൺസെടുത്തപ്പോൾ പാകിസ്താനായി ഹസൻ അലി നാല് വിക്കറ്റ് വീഴ്‌ത്തി.
ആദ്യ ഓവറിൽ തന്നെ ഓപ്പണർ കുശാൽ പെരേര കൂടാരം കയറി. ഹസൻ അലിയാണ് പാകിസ്താനായി ആദ്യ വിക്കറ്റ് നേടിയത്. പിന്നീടെത്തിയ പാതും നിസങ്കയും കുശാൽ മെൻഡിസും ചേർന്ന് സ്‌കോർ ബോർഡ് 100 കടത്തി. അർദ്ധ സെഞ്ച്വറി പ്രകടനം കാഴ്ച വെച്ച നിസങ്ക(51)യെ 18-ാം ഓവറിൽ ഷദാബ് ഖാൻ പുറത്താക്കി. സദീര സമരവിക്രമയ്‌ക്കൊപ്പം വീണ്ടുമൊരു സെഞ്ച്വറി കൂട്ടുകെട്ടിൽ കൂടി കുശാൽ മെൻഡിസ് പങ്കാളിയായി. ഇതിനിടെ 65 പന്തിൽ താരം സെഞ്ച്വറി തികയ്‌ക്കുകയും ചെയ്തു .
കുശാൽ മെൻഡിസ് 122 റൺസെടുത്ത് നിൽക്കേ ഹസൻ അലിക്ക് വിക്കറ്റ് നൽകി മടങ്ങി. ഒരു ഓവറിന്റെ ഇടവേളയിൽ ചരിത് അസലങ്കയെയും (1) അലി കൂടാരം കയറ്റി. 34 പന്തിൽ 25 റൺസെടുത്ത ധനഞ്ജയ ഡി സിൽവയെ മുഹമ്മദ് നവാസ് പുറത്താക്കിയെങ്കിലും ക്രീസിലുണ്ടായിരുന്ന സദീര സമരവിക്രമ 82 പന്തിൽ സെഞ്ച്വറി തികച്ചു. 48-ാം ഓവറിലെ അവസാന പന്തിൽ സദീര (89 പന്തിൽ 108) അലിയുടെ പന്തിൽ പുറത്തായി.