ഡെറാഡൂൺ: സംസ്ഥാനത്തെ മദ്രസകൾ കേന്ദ്രീകരിച്ച് പീഡനങ്ങൾ വർദ്ധിക്കുന്നതിന് പിന്നാലെ കടുത്ത നടപടിയുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സംസ്ഥാനത്തെ 419 മദ്രസകളിലാണ് അന്വേഷണം നടത്തുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
നൈനിറ്റാൾ ജില്ലയിലെ വീർഭട്ടിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന മദ്രസയിൽ നടത്തിയ റെയ്ഡിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മദ്രസ നടത്തിപ്പുകാരനും മകനും ചേർന്ന് കുട്ടികളെ പീഡിപ്പിച്ച് അവശരാക്കിയ നിലയിലായിരുന്നു. നിരന്തരം ലൈംഗികമായി ഉപയോഗിച്ചതിനാൽ കുട്ടികളിൽ പലർക്കും ഗുരുതര രോഗങ്ങൾ ഉള്ളതായി കണ്ടെത്തി. സിറ്റി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ 24 കുട്ടികളെയാണ് അവശരായി കണ്ടെത്തിയത്. മദ്രസ നടത്തിപ്പുകാരൻ മുഹമ്മദ് ഹാറൂണിനും മകൻ ഇബ്രാഹിമിനുമെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു. ഈ ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാനമൊട്ടാകെ മദ്രസകളിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്.
മതത്തിന്റെ പേരിൽ സംഭാവനകൾ ശേഖരിച്ച് ഒരു മദ്രസയും സ്വകാര്യമായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു. ശരിഅത്തിന്റെ ധാർമികതയ്‌ക്ക് വിരുദ്ധമായി ഒരു മദ്രസയും പ്രവർത്തിക്കുന്നില്ലെന്നും അനധികൃത സംഭാവനകൾ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.