ലക്‌നൗ: സ്ത്രീ സുരക്ഷയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകി ഉത്തർപ്രദേശ് സർക്കാർ. സുരക്ഷ ഉറപ്പാക്കുന്നതിനായി സംസ്ഥാനത്തുടനീളം 3,000 പിങ്ക് ബൂത്തുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സേഫ് സിറ്റി പദ്ധതിക്ക് കീഴിൽ 10,417 വനിതാ ജീവനക്കാർക്ക് പിങ്ക് സ്‌കൂട്ടി നൽകാനും തീരുമാനമായി.
വിമൻ ആന്റ് ചൈൽഡ് പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ ഇത് സംബന്ധിച്ച് നിർദ്ദേശം അവതരിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ നടപ്പാക്കുമെന്നാണ് സൂചന. വാരണാസി, അയോദ്ധ്യ, പ്രയാഗ്രാജ്, മിർസാപൂർ, മഥുര, ഗോരഖ്പൂർ, ആഗ്ര, ബൽറാംപൂർ, ചിത്രകൂട് എന്നിവിടങ്ങളിൽ 1.66 കോടി രൂപ ചെലവിൽ ആദ്യഘട്ടത്തിൽ ബിപി ജോഗ്ദണ്ഡ്, പിങ്ക് ബൂത്തുകൾ നിർമ്മിക്കും. മൂന്ന് ഘട്ടങ്ങളിലായാകും സേഫ് സിറ്റി പദ്ധതി പൂർത്തീകരിക്കുമെന്ന് സർക്കാർ വക്താവ് അറിയിച്ചു.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ യുപിയിലെ ഒൻപത് നഗരങ്ങളിലായി 20 ആരാധനാലയങ്ങളിൽ പിങ്ക് ബൂത്തുകൾ നിർമിക്കും. 17 മുനിസിപ്പൽ കോർപ്പറേഷനുകൾക്കും ഗൗതം ബുദ്ധന് കീഴിലുള്ള 550 പോലീസ് സ്റ്റേഷനുകളിലെ 1,100 വനിതാ ബീറ്റ് കോൺസ്റ്റബിൾമാർക്ക് രണ്ട് ജിപിഎസ് ഘടിപ്പിച്ച പിങ്ക് സ്‌കൂട്ടറുകൾ വീതം നൽകും. മൂന്ന് മാസത്തിനുള്ളിൽ ഇത് പൂർത്തിയാക്കുമെന്നാണ് വിവരം.
രണ്ടാം ഘട്ടത്തിൽ 57 ജില്ലാ ആസ്ഥാനങ്ങൾക്ക് കീഴിലുള്ള മുനിസിപ്പൽ ബോഡികളിൽ 501 പിങ്ക് ബൂത്തുകളും മൂന്നാം ഘട്ടത്തിൽ ബാക്കിയുള്ള 143 മുനിസിപ്പൽ ബോഡികളിൽ 2,480 പിങ്ക് ബൂത്തുകളും സേഫ് സിറ്റി പദ്ധതിയുമായി ബന്ധിപ്പിക്കും.പിങ്ക് ബൂത്തിനായുള്ള സ്ഥലം കണ്ടെത്തുന്നതിനായി പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ വുമൺ ആൻഡ് ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ബോധവൽക്കരണം നടത്തും. നിലവിൽ എല്ലാ ജില്ലകളിലും എഫ്എം ജിംഗിൾസ്, കമ്മ്യൂണിറ്റി റേഡിയോ എന്നിവയിലൂടെ ബോധവൽക്കരണ പരിപാടികൾ നടക്കുന്നുണ്ട്.