ഗോവ: സന്തോഷ് ട്രോഫിയിൽ ഗുജറാത്തിനെ കെട്ടുകെട്ടിച്ച് കേരളം. ആദ്യ മത്സരത്തിൽ കേരളം എതിരില്ലാത്ത 3 ഗോളുകൾക്കാണ് ഗുജറാത്തിനെ പഞ്ഞിക്കിട്ടത്. ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ കേരളം ഉജ്ജ്വല പ്രകടനമാണ് പുറത്തെടുത്തത്. കേരളത്തിനായി അക്ബർ സിദ്ദിഖ് ഇരട്ട ഗോൾ നേടിയപ്പോൾ നായകൻ നിജോ ഗിൽബർട്ടും വലകുലുക്കി.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ജമ്മു കശ്മീരിനെ തോൽപ്പിച്ചാണ് കേരളത്തിനെതിരെ ഗുജറാത്ത് എത്തിയത്. കളിയുടെ തുടക്കം മുതലെ ആക്രമണ ഫുട്ബോൾ അഴിച്ചുവിട്ട കേരളം ഗുജറാത്തിനെ കേരളം അനായാസമാണ് നേരിട്ടത്. ആദ്യ പകുതിയിൽ നേടിയ മൂന്ന് ഗോളുകളിലൂടെ കേരളം മത്സരത്തിലുടനീളം ആധിപത്യം പുലർത്തി.
12-ാം മിനിറ്റിൽ അക്ബറിലൂടെയാണ് കേരളം ലീഡെടുത്തത്. പിന്നാലെ 33-ാം മിനിറ്റിൽ അക്ബർ വീണ്ടും വലകുലുക്കി. 3 മിനിറ്റുകൾക്ക് ശേഷം 36-ാം മിനിറ്റിൽ നായകൻ നിജോ ഗിൽബർട്ട് കൂടി വലകുലുക്കിയതോടെ ഗുജറാത്ത് പതറി.
രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ ശ്രദ്ധചെലുത്തിയതോടെ കേരളം സന്തോഷ് ട്രോഫിയിൽ വിജയിക്കുകയും ചെയ്തു. ഇടയ്‌ക്ക് കൗണ്ടർ അറ്റാക്കിലൂടെ വലകുലുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇനി ഗോവ, ഛത്തീസ്ഗഡ് ടീമുകളുമായാണ് കേരളത്തിന്റെ ഗ്രൂപ്പ് മത്സരങ്ങൾ.