ചെന്നൈ: കോയമ്പത്തൂർ സ്ഫോടന കേസ് ഭീകരർ ഉൾപ്പെടെയുള്ള തടവുകാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ. 36 തടവുകാരെയാണ് ഇത്തരത്തിൽ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വാർദ്ധക്യം, രോഗം എന്നീ ഘടകങ്ങൾ മുൻനിർത്തി മാനുഷിക പരിഗണന മാനിക്കണമെന്നാണ് എഐഎഡിഎംകെയുടെ വാദം. 20 മുതൽ 25 വർഷമായി ഇവർ ജയിലിലാണെന്നാണ് എടപ്പാടി പളനിസ്വാമിയുടെ ന്യായീകരണം.
രാജ്യത്തെ നടുക്കിയ ഭീകരപ്രവർത്തനമായിരുന്നു കോയമ്പത്തൂർ സ്‌ഫോടനം. 12 സ്‌ഫോടനങ്ങളാണ് പരമ്പരയായി നടന്നത്. 1998 ഫെബ്രുവരി 14-നായിരുന്നു സ്‌ഫോടന പരമ്പര അരങ്ങേറിയത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തെ തുടർന്ന് ബിജെപി സംഘടിപ്പിച്ച പൊതുറാലിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഈ സ്‌ഫോടനങ്ങളിൽ 58 പേർ കൊല്ലപ്പെടുകയും 250-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ വോട്ടുബാങ്ക് മുന്നിൽ കണ്ട് ഡിഎംകെയും എഐഡിഎംകെയും ഭീകരരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.