ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഭീഷണിപ്പെടുത്തി തുർക്കി വിദ്യാഭ്യാസ ഉപമന്ത്രി നസീഫ് യിൽമാസ്. ഹമാസ് നിങ്ങളെ വെടിവച്ചു കൊല്ലുന്ന ദിവസം വിദൂരമല്ലെന്നാണ് യിൽമാസ് സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. ഹമാസ് ഭീകരർ ഇസ്രായേലിനോട് യുദ്ധം ആരംഭിച്ചതിന് പിന്നാലെ നിരവധി മുസ്ലീം രാഷ്ട്രങ്ങൾ ഹമാസിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ഹമാസിന് ശക്തമായ തിരിച്ചടി നൽകുകയാണെന്ന് കാണിച്ച് നെതന്യാഹു സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെയാണ് യിൽമാസിന്റെ ഭീഷണി. ഹമാസിന്റെ ശക്തികേന്ദ്രങ്ങളിൽ ഇസ്രായേൽ സൈന്യം ആക്രമണം നടത്തുന്ന വീഡിയോ ആണിത്. ശക്തിയോടെ മുന്നേറാനാണ് പോസ്റ്റിൽ നെതന്യാഹു പറയുന്നത്. യിൽമാസിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെ ഇയാൾ ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ആഴ്ചയാണ് ആയിരത്തിലധികം ഹമാസ് ഭീകരര് ഇസ്രായേലിലേക്ക് നുഴഞ്ഞു കയറിയ ശേഷം ആക്രമണം ആരംഭിച്ചത്. നൂറുകണക്കിന് ആളുകളെയാണ് ഭീകരർ ബന്ദികളാക്കിയത്. പിന്നാലെ ഇസ്രായേൽ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഹമാസിനെ പൂർണമായി തകർക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ‘ഹമാസ് ഭീകരർ യുവതികളെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയാണ്. തലയിൽ വെടിയേറ്റു കിടക്കുന്ന ആൺകുട്ടികളേയും പെൺകുട്ടികളേയും ഞങ്ങൾ കണ്ടു. സ്ത്രീകളേയും പുരുഷന്മാരയേും അവർ ജീവനോടെ കത്തിക്കുകയാണ്. ശിരച്ഛേദം ചെയ്യപ്പെട്ട സൈനികരും ഹമാസിന്റെ ക്രൂരതകളെയാണ് ലോകത്തിന് മുന്നിൽ കാണിക്കുന്നത്. അതുകൊണ്ട് ഓരോ ഭീകരനേയും അടിവേരോടെ തന്നെ പിഴുതു കളയുമെന്നും” നെതന്യാഹു പറഞ്ഞു.