എറണാകുളം: പെരിയാറിലെ മത്സ്യക്കുരുതിയിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് കുഫോസ് പഠനസമിതി. പരിശോധനയിൽ വെള്ളത്തിൽ അപകടകരമായ അളവിൽ രാസവസ്തുക്കളുടെ സാന്നിധ്യവും കണ്ടെത്തി. അമോണിയയും സൾഫൈഡും ആണ് അപകടകരമായ തോതിൽ വെള്ളത്തിലുണ്ടായിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.
രാസവസ്തുക്കൾ എങ്ങനെ എവിടെ നിന്ന് എത്തി എന്നറിയാൻ വിശദമായ രാസ പരിശോധനാഫലം വരേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചതെന്നും കൂടുതൽ പരിശോധന ആവശ്യമാണെന്നുമാണ് അധികൃതർ അറിയിച്ചത്. രാസവസ്തുക്കളുടെ സാന്നിധ്യത്തിന് പുറമെ വെള്ളത്തില്‍ ഓക്സിജന്‍റെ അളവ് വളരെ കുറവായിരുന്നുവെന്നും സമിതി കണ്ടെത്തി.
പെരിയാർ നദിയിലെ മത്സ്യക്കുരുതിയിൽ കഴിഞ്ഞ ദിവസം ഏലൂർ നഗര സഭയും പൊലീസിൽ പരാതി നൽകിയിരുന്നു. നദിയിലേക്ക് രാസമാലിന്യം ഒഴുക്കിയ കമ്പനികളെ കണ്ടെത്തി നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. നഗരസഭാ സെക്രട്ടറിയാണ് പരാതി നൽകിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് പെരിയാറിൽ വ്യാപകമായി മത്സ്യങ്ങൾ ചത്തുപൊങ്ങിയത്. മലിനീകരണ നിയന്ത്രണബോർഡ് ഓഫീസിലേക്ക് ചത്ത മത്സ്യങ്ങൾ വലിച്ചെറിഞ്ഞും ഉദ്യോഗസ്ഥരെ തടഞ്ഞും നാട്ടുകാർ ശക്തമായ പ്രതിഷേധമാണ് ഉയർത്തിയത്. ലക്ഷക്കണക്കിന് രൂപ കർഷകർക്ക് നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.