എറണാകുളം: രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ.എ. ജയശങ്കറിന്റെ അറസ്റ്റ് ഒരു മാസത്തേക്ക് ഹൈക്കോടതി തടഞ്ഞു. ജാതീയമായി അധിക്ഷേപിച്ചെന്ന കെ.എം. സച്ചിൻദേവ് എം.എൽ.എയുടെ പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയശങ്കർ സമർപ്പിച്ച ഹർജിയിലാണ് നടപടി.
മേയർ- കെഎസ്ആർടിസി ഡ്രൈവർ തർക്കവുമായി ബന്ധപ്പെട്ട് ജയശങ്കർ തന്റെ യുട്യൂബ് ചാനൽ വഴി തന്നെ ജാതീയമായ അധിക്ഷേപിച്ചെന്നാണ് എംഎൽഎ ആരോപിച്ചിരുന്നത്. കേസ് തികച്ചും രാഷ്‌ട്രീയപ്രേരിതമാണെന്നും ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ജയശങ്കർ ചൂണ്ടിക്കാട്ടി.
ഭരണകക്ഷിക്കെതിരെ നിരന്തരം പ്രതികരിക്കുന്ന തന്നെ നിശബ്ദനാക്കാനാണ് ഇപ്പോഴത്തെ കേസെന്നും ജയശങ്കർ ഹർജിയിൽ പറഞ്ഞു. ഭരണകക്ഷിക്കും പ്രത്യേകിച്ച് ആഭ്യന്തര വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കുമെതിരായ തന്റെ വിമര്‍ശനങ്ങളെ നിശബ്ദമാക്കാന്‍ കൂടിയുള്ള ദുരുദ്ദേശം ഈ പരാതിക്ക് പിന്നിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.