തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും കൗൺസിലറുമായ പി.ആർ. അരവിന്ദാക്ഷന്റെയും കേസിലെ മറ്റൊരു പ്രതി സി.കെ. ജിൽസിന്റെയും ജാമ്യാപേക്ഷ കലൂരിലെ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. രണ്ട് തവണയായി മൂന്ന് ദിവസം ഇഡി ഇരുവരെയും ചോദ്യം ചെയ്തിരുന്നു.
കേസിലെ ഒന്നാം പ്രതി പി. സതീഷ് കുമാറിന്റെ ഫോണിൽ നിന്ന് പിടിച്ചെടുത്ത ശബ്ദരേഖകൾ തന്റേതാണെന്ന് അരവിന്ദാക്ഷൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. കൂടുതൽ ചോദ്യം ചെയ്യൽ ഇന്നും തുടരും.
അതേസമയം കഴിഞ്ഞദിവസം ഹാജരായ റബ്‌കോ എം.ഡി. ഹരിദാസൻ നമ്പ്യാരോട് ഇന്നും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. റബ്‌കോയുടെ വിപണന പങ്കാളിയായിരുന്നു കരുവന്നൂർ ബാങ്ക്. ഇഡി ആവശ്യപ്പെട്ട കൂടുതൽ രേഖകളും ഇന്ന് ഹാജരാക്കും. ബാങ്കിലെ ഓഡിറ്റ് രേഖകൾ സഹകരണ വകുപ്പ് ഹാജരാക്കിയിരുന്നു.