ഓസോൺ പാളികളെ കുറിച്ച് അറിയാത്തവർ ചുരുക്കമായിരിക്കും. ഭൂമിയുടെയും ജീവജാലങ്ങളുടെയും നിലനിൽപ്പിന് തന്നെ പ്രധാനപ്പെട്ട ഒന്നാണിത്. അൾട്രാ വയലറ്റ് കിരണങ്ങൾ അടക്കമുള്ളവ നേരിട്ട് ഭൂമിയിൽ പതിക്കാതെ തടഞ്ഞുനിർത്തുന്നത് ഓസോൺ പാളിയാണ്. ഇതിൽ ഉണ്ടാകുന്ന വിള്ളലുകൾ അന്തരീക്ഷത്തിലും ഭൂമിയിലും ധാരാളം മാറ്റങ്ങൾ സൃഷ്ടിക്കാറുണ്ട് . അന്റാർട്ടിക്കയിൽ വർഷങ്ങൾക്ക് മുൻപ് ഓസോൺപാളിയിൽ വിള്ളൽ വീഴുകയും അത് മൂലം അന്തരീക്ഷ താപനില കൂടുകയും, മഞ്ഞ് ഉരുകാൻ കാരണമാവുകയും ചെയ്തിരുന്നു.
എന്നാൽ ഇപ്പോൾ യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെ കോപ്പർനിക്കസ് സെന്റിനൽ 5പി ഉപഗ്രഹം പകർത്തിയ ദൃശ്യങ്ങൾ അനുസരിച്ച് അന്റാർട്ടിക്കയിലെ ഈ വിള്ളൽ ബ്രസീലിന്റെ വിസ്തീർണത്തിന്റെ മൂന്ന് മടങ്ങ് ആയി മാറിയിരിക്കുകയാണ്. ലോകത്ത് ഏറ്റവും വലുപ്പം കൂടിയ അഞ്ചാമത്തെ രാജ്യമാണ് ബ്രസീൽ.
വർഷങ്ങൾക്കു മുൻപ് തന്നെ കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ വടക്ക്, തെക്ക് ധ്രുവങ്ങളിലെ ഓസോൺ പാളിയിൽ വലിയ വിള്ളലുകൾ കണ്ടെത്തിയിരുന്നു. അന്നതിന്റെ വലുപ്പം ഒരു കോടിയിലധികം ചതുരശ്ര കിലോമീറ്റർ ആയിരുന്നു. പിന്നീട് 2000ൽ 2.84 കോടി ചതുരശ്ര കിലോമീറ്റർ ആയി മാറി അതിന്റെ വലുപ്പം. ഇപ്പോൾ ദക്ഷിണ ധ്രുവത്തിന് മുകളിലെ ഓസോൺ പാളിയുടെ വിള്ളൽ 2.6 കോടി ചതുരശ്ര കിലോമീറ്റർ വിസ്തീർണത്തിലാണുള്ളത്. അതുകൊണ്ട് തന്നെ അൾട്രാവയലറ്റ് കിരണങ്ങൾ അടക്കമുള്ളവ ഭൂമിയിൽ പതിക്കുന്നതിന് ഇത് കാരണമാവുകയും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇത്ര പെട്ടെന്ന് ഈ വിള്ളലുകൾ വലുപ്പം കൂടിയതിന്റെ കാരണം എന്താണെന്ന് യൂറോപ്യൻ സ്‌പേസ് ഏജൻസിയിലെ ഗവേഷകർ വിശദീകരിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ടോംഗയ്‌ക്ക് സമീപം നടന്ന ഭൂഗർഭ അഗ്‌നിപർവ്വത സ്‌ഫോടനം മൂലം വലിയ അളവിൽ അന്തരീക്ഷത്തിലേക്കുയർന്ന നീരാവി പോളർ സ്ട്രാറ്റോസ്‌ഫെറിക് ക്ലൗഡ് എന്ന മേഘങ്ങൾ ഉണ്ടാകാൻ കാരണമായി. ഓസോൺ പാളിയുടെ കട്ടി കുറയാൻ കരണമാകുന്ന ഒരു തരം മേഘങ്ങളാണ് പോളർ സ്ട്രാറ്റോസ്‌ഫെറിക് ക്ലൗഡ്. അതു മൂലം പാളിയിൽ വിള്ളൽ ഉണ്ടാവുകയും അന്തരീക്ഷ താപനില ഉയരുകയും ചെയ്തുവെന്നാണ് ഗവേഷകർ പറയുന്നത്.
എത്രയൊക്കെ അവബോധം സൃഷ്ടിക്കാൻ ശ്രമിച്ചാലും ഓസോൺ പാളിയിൽ ഉണ്ടാകുന്ന വിള്ളൽ വളർന്ന് കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ ആവാസവ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്നതിനും, ലോകത്തെ തന്നെ ഇല്ലാതാക്കുന്നതിനുമുള്ള കഴിവ് അതിന് ഉണ്ടെന്ന് ഇനിയും ജനങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ചിലപ്പോൾ വലിയ പ്രത്യാഘാതങ്ങൾ തന്നെ ലോകം നേരിടേണ്ടി വരും.