ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ( ടിഎസ്പിഎസ്‌സി) പരീക്ഷകൾ നിരന്തരമായി മാറ്റിവയ്‌ക്കുന്നതിൽ മനംനൊന്ത് 23-കാരി ആത്മഹത്യ ചെയ്തിനെ തുടർന്ന് തെലങ്കാനയിൽ വൻ പ്രതിഷേധം. വാറങ്കൽ സ്വദേശിനിയായ പ്രവലികയാണ് പരീക്ഷകൾ മാറ്റിവച്ചതിന്റെ പേരിൽ ഇന്നലെ ആത്മഹത്യ ചെയ്തത്. നൂറു കണക്കിന് ആളുകളാണ് ഉദ്യോഗാർത്ഥിയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് രംഗത്തെത്തിയത്. പ്രവലികയുടെ മരണത്തിന് തെലങ്കാനയിലെ ബിആർഎസ് സർക്കാരാണ് ഉത്തരവാദിയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
സർക്കാർ ജോലി സ്വപ്‌നം കണ്ട് തയ്യാറെടുപ്പുകൾ നടത്തിയാണ് പരീക്ഷയെഴുതാനായി പ്രവലിക ഇരുന്നത്. ഇതിനിടയിൽ ടിഎസ്പിഎസ്സി പരീക്ഷയുടെ ഗ്രൂപ്പ്-1 പരീക്ഷകൾ എഴുതിയതിന് ശേഷം രണ്ട് തവണ റദ്ദാക്കി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഗ്രൂപ്പ്-2 പരീക്ഷകളും മാറ്റിവച്ചു. പരീക്ഷകൾ ആവർത്തിച്ച് മാറ്റിവെച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതി ആത്മഹത്യ ചെയ്ത അശോക്‌നഗറിലെ ഹോസ്റ്റൽ മുറിയിൽ നിന്നും പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മണിക്കൂറുകൾ നീണ്ടു നിന്ന പ്രതിഷേധം ബല പ്രയോഗത്തിലൂടെയാണ് പോലീസ് നീക്കം ചെയ്തത്.