അഹമ്മദാബാദ്: ഏട്ടാം തവണ ഇന്ത്യയോട് ഏറ്റുമുട്ടിയപ്പോഴും കനത്ത തോൽവി. എന്നാൽ പാകിസ്താൻ നായകൻ ബാബർ അസം കളം വിട്ടത് ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയിൽ നിന്ന് വാങ്ങിയ ഇന്ത്യൻ ജഴ്‌സിയുമായാണ്. കനത്ത തോൽവിയ്‌ക്ക് ശേഷവും നായകൻ ബാബർ അസം വിരാട് കോഹ്ലിയിൽ നിന്ന് ജേഴ്‌സി സമ്മാനമായി വാങ്ങിയതിനെ രൂക്ഷമായി വിമർശിച്ച് മുൻ പാക് നായകൻ വസീം അക്രം. കോഹ്ലിയിൽ നിന്നും ബാബർ ജഴ്‌സി വാങ്ങുന്ന വീഡിയോ ഇന്നലെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
പാക് ആരാധകരാണ് ബാബർ ജഴ്‌സി വാങ്ങുന്നതിനെ വിമർശിച്ച് ആദ്യമായി രംഗത്തെത്തിയത്. ഇതിലൊരു ആരാധകൻ വസീം അക്രമിനോട് ഇക്കാര്യത്തിൽ താങ്കളുടെ നിലപാട് എന്താണെന്ന് ചോദിച്ചപ്പോഴായിരുന്നു അക്രം ബാബറിനെതിരെ പൊട്ടിത്തെറിച്ചത്.
ബാബർ പരസ്യമായി ഇന്ത്യൻ ജഴ്‌സി കോഹ്ലിയിൽ നിന്ന് സ്വീകരിച്ചത് അംഗീകാരിക്കാനാവില്ല. കനത്ത തോൽവിയ്‌ക്ക് ശേഷം അത്തരമൊരു ജഴ്‌സി ആരാധകർക്ക് മുന്നിൽ വാങ്ങേണ്ട കാര്യമുണ്ടോ.. ജഴ്‌സി വേണമെങ്കിൽ അത് ഡ്രസ്സിംഗ് റൂമിൽവെച്ച് രഹസ്യമായി വാങ്ങാമായിരുന്നു. ഇന്നലെ അതിനുള്ള വേദിയായിരുന്നില്ലെന്നുമാണ് അക്രം പറഞ്ഞത്.