തിരുവനന്തപുരം: ഇസ്രായേലിനെതിരെയുള്ള ഹമാസ് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുകയാണെന്ന് സുരേന്ദ്രൻ വിമർശിച്ചു. കാസർകോട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രായേൽ-പാലസ്തീൻ പ്രശ്‌നത്തെ സിപിഎം വർഗീയ വേർതിരിവിനായി ഉപയോഗിക്കുന്നു. വർഗീയ വേർതിരിവിനാണ് സിപിഎം നേതൃത്വം നൽകുന്നുത്. സംസ്ഥാനത്ത് ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. വളരെ അപകടകരമായ നീക്കമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുള്ളത്. തിരഞ്ഞെടുപ്പിന് മുമ്പുള്ള വോട്ട് ബാങ്ക് രാഷ്‌ട്രീയമാണിത്. വിഷയത്തിൽ യുഡിഎഫ് അവരുടെ നിലപാട് വ്യക്തമാക്കണം’ സുരേന്ദ്രൻ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിയെ അട്ടിമറിക്കുന്ന നിലപാടാണ് രണ്ട് മുന്നണികളും സ്വീകരിച്ചത്. ഈ പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാൻ രണ്ട് പേർക്കും അവകാശമില്ല. പദ്ധതി യാഥാർത്ഥ്യമായത് നരേന്ദ്രമോദി സർക്കാരിന്റെ ഇച്ഛാ ശക്തി കൊണ്ടാണ്. ഇപ്പോഴും അവിടെ നിർമാണം പൂർത്തിയായിട്ടില്ല. ആശങ്കകൾ ഇതുവരെ പരിഹരിച്ചിട്ടുമില്ല.
സംസ്ഥാനത്തെ സീറ്റ് വിഭജന ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. എൻഡിഎയിൽ പ്രശ്‌നങ്ങളില്ല. കൊച്ചിയിൽ നാളെ എൻഡിഎ ഘടക കക്ഷി യോഗം ചേരുന്നതായിരിക്കും. നാളെ നടക്കുന്ന ഘടക കക്ഷി യോഗത്തിൽ സീറ്റ് ചർച്ചയിൽ ധാരണയുണ്ടാകും. അന്തിമ തീരുമാനം കേന്ദ്ര കമ്മിറ്റി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.