ജറുസലേം: ഇസ്രായേലിന് വീണ്ടും പിന്തുണയുമായി അമേരിക്ക. ഇസ്രായേൽ വിരുദ്ധ സഖ്യത്തിന് മുന്നറിയിപ്പുമായി അമേരിക്കയുടെ രണ്ടാം വിമാന വാഹിനി കപ്പൽ ഇസ്രായേൽ തീരത്തെത്തി. യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നീക്കം.
മെഡിറ്ററേനിയൻ തീരത്ത് ശക്തമായ പിന്തുണയാണ് അമേരിക്ക ഇസ്രായേലിന് നൽകുന്നത്. ഇസ്രായേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന്റ ഭാഗമായി അമേരിക്ക ഇതിനകം തന്നെ ഒരു കപ്പൽ അയച്ചിരുന്നു. അമേരിക്കയുടെ അത്യാധുനിക യുദ്ധക്കപ്പലായ ജെറാൾഡ് ആർ ഫോർഡാണ് ആദ്യം ഇസ്രായേലിലേക്ക് അയച്ചിരുന്നത്.
ഇസ്രായേലിനെതിരെ അന്തർ ദേശീയ ശക്തികളുടെ സഖ്യശ്രമങ്ങൾ ഉണ്ടായാൽ അമേരിക്ക ഇസ്രായേലിലേക്ക് യുദ്ധോപകരണങ്ങൾ അയക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്‌റ ജോബൈഡൻ മുന്നറിയിപ്പ് നൽകി. രണ്ടാമത്തെ വിമാനവാഹിനി അയച്ചശേഷം ഇസ്രായേൽ പൗരന്മാരെ സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും അമേരിക്ക പിന്തുണ നൽകുമെന്ന് ബൈഡൻ പറഞ്ഞു. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായുള്ള സംഭാഷണത്തിനിടെയാണ് അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തത്. പാലസ്തീൻ പ്രസിഡന്റ് മെഹമൂദ് അബ്ബാസിനെ വിളിച്ച് ജോബൈഡൻ ഹമാസിന്റ ആക്രമണത്തെ അപലപിച്ചിരുന്നു. യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് ബൈഡൻ അബ്ബാസിനെ വിളിച്ചത്.
ഇസ്രായേലിനെതിരെ പുതു സഖ്യങ്ങൾ രൂപ്പെടുന്ന സാഹചര്യത്തിലും ഹമാസ് ഭീകരരുടെ ആക്രമണം രാജ്യത്തിന്റെ മറ്റ് അതിർത്തികളിലും വർദ്ധിക്കുന്നതിനാലുമാണ് യുഎസിന്റെ പിന്തുണയായി രണ്ടാം കപ്പൽ അയച്ചത്. ഇസ്രായേലിന് ശക്തമായ സുരക്ഷയാണ് അമേരിക്ക വാഗ്ദാനം ചെയ്യുന്നത്. ഇസ്രായേലിനെതിരായ ഏത് ആക്രമണത്തെയും അമേരിക്ക ചെറുക്കുമെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.
അതിർത്തി കടന്നുള്ള ഹമാസ് ആക്രമണത്തിൽ 1,300 സാധാരണ ജനങ്ങൾക്കാണ് ജീവഹാനി സംഭവിച്ചത്. അതിനെതിരെ ഇസ്രായേൽ ശക്തമായി തിരിച്ചടിച്ചുവെങ്കിലും ഇപ്പോഴും സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധിപേർ ഹമാസിന്റെ ബന്ദികളാണ്. ഇസ്രായേൽ കര ആക്രമണം തുടങ്ങിയാൽ ബന്ദികളെ വധിക്കുമെന്നാണ് ഹമാസ് ഭീഷണി.
ഇസ്രായേലി പൗരന്മാരുടെ ചോര പൊടിയാതെ ഹമാസ് തീവ്രവാദികളെ തകർക്കുക എന്ന നയമാണ് ഇസ്രായേൽ സ്വീകരിക്കുന്നത്. ഇതിനിടെ ഹമാസിനെതിരായ ആക്രമണത്തിന് മുന്നോടിയായി ഗാസയിൽ നിന്ന് പാലിസ്തീനികൾ ഒഴിഞ്ഞു പോകാൻ ഇസ്രായേൽ മുന്നറിയിപ്പ് നൽകി. ഹമാസിനെ വേരോടെ പിഴുതെടുക്കും വരെ യുദ്ധം തുടരുമെന്നും വരും ദിനങ്ങൾ കഠിനമേറിയതായിരിക്കുമെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റേതിന് സമാനമായ ഭീകരവാദമാണ് ഹമാസ് ഭീകരരും നടത്തുന്നത്.ഇസ്ലാമിക് സ്റ്റേറ്റിന്റേനെ ഉന്മൂലനം ചെയ്തത് പോലെ ഹമാസിനെയും തകർക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.