തിരുവനന്തപുരം: ഒറ്റ മഴയിൽ തന്നെ തലസ്ഥാന നഗരി വെള്ളത്തിലായത് പിണറായി സർക്കാരിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി. പ്രത്യേകിച്ചും നഗര പ്രദേശങ്ങളിലെ റോഡുകളിൽ വലിയ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. ഓടകൾ ക്ലീൻ ചെയ്യാത്തതും മാലിന്യങ്ങൾ കുന്നു കൂടിയതുമാണ് ഇതിന് പ്രധാന കാരണം. എന്നാൽ ഇതിനെല്ലാം ഉത്തരവാദി കേന്ദ്രസർക്കാരാണെന്ന വിചിത്ര ന്യായീകരണവുമായി എത്തിയിരിക്കുകയാണ് ഇടത് എംപി എ.എ റഹീം. കാലാവസ്ഥാ കാര്യത്തിൽ കേരളത്തോട് കടുത്ത അവഗണനയാണ് മോദി സർക്കാർ ചെയ്യുന്നതെന്നാണ് എ.എ റഹീമിന്റെ വാദം.
രണ്ടു ദിവങ്ങളിലായി പെയ്ത അതിതീവ്ര മഴ പല ജില്ലകളിലും ദുരിതം ഉണ്ടാക്കി. കാലാവസ്ഥാ വ്യതിയാനം കുറേക്കാലമായി കേരളത്തെ രൂക്ഷമായി വേട്ടയാടുകയാണ്. മുന്നറിയിപ്പ് നൽകേണ്ട കേന്ദ്രസർക്കാർ സംവിധാനങ്ങൾ കാണിക്കുന്നത് ഗുരുതരമായ അവഗണനയാണ്. തിരുവനന്തപുരം നഗരത്തിൽ മാത്രം 25.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന ഈ അതിതീവ്ര മഴയാണ് വെള്ളക്കെട്ടിന് കാരണം. ഇത്തരം അതിതീവ്ര മഴസംബന്ധിച്ചു മുന്നറിയിപ്പ് നൽകേണ്ട കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിപ്പ് നൽകാതിരുന്നതിനാലാണ് വെള്ളക്കെട്ട് ഉണ്ടായതെന്നാണ് എ.എ റഹീം പറയുന്നത്.
സംസ്ഥാനം പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ സംസ്ഥാനത്ത് അത്യാധുനികമായ കാലാവസ്ഥാ പ്രവചന സംവിധാനം ഒരുക്കുന്നില്ല. റേഷൻ മുതൽ റെയിൽവേ വരെ മോദി സർക്കാർ കേരളത്തോട് കാണിക്കുന്ന ശത്രുതാപരമായ അവഗണന ഇക്കാര്യത്തിലും തുടരുന്നു. കാലാവസ്ഥാ പ്രവചനത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന നൂതനമായ ഒരു റഡാർ പോലും കേരളത്തിലില്ല. കൊച്ചിയിലെ പഴയ ഒരു റഡാർ മിക്ക സമയത്തും ശരിയായി പ്രവർത്തിക്കുന്നില്ല, ഡിസിഷൻ സപ്പോർട്ട് സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്നതിന് ഡിജിറ്റൽ ഫോർമാറ്റിൽ ഡാറ്റ നൽകാത്ത പഴയ സംവിധാനമാണിത്. കേന്ദ്ര സർക്കാർ കാട്ടുന്ന ശത്രുതാപരമായ അവഗണനയ്‌ക്കെതിരെ കേരളം കൈകോർക്കണമെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.