തിരുവനന്തപുരം: മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍. സെക്രട്ടേറിയറ്റിലേക്ക് പോകും വഴി പോലീസ് തടഞ്ഞ കലിപ്പ് മാദ്ധ്യമങ്ങളോട് തീര്‍ക്കുകയായിരുന്നു ദത്തന്‍. സെക്രട്ടേറിയറ്റിലേക്ക് കയറാന്‍ എത്തിയ ഉപദേഷ്ടാവിനെ അനക്‌സിന് സമീപത്ത് ബാരിക്കേഡിൽ പോലീസ് ആളറിയാതെ തടഞ്ഞിരുന്നു. ഇതിന് പിന്നാലെ മാദ്ധ്യമ പ്രവര്‍ത്തകരെത്തിയാണ് ദത്തന്‍ ആരാണെന്ന് പോലീസിനെ അറിയിച്ചത്. ഇതിനെ തുടര്‍ന്നാണ് ഉപദേഷ്ടാവിനെ കടത്തിവിടാന്‍ പോലീസ് തയ്യാറായത്. ദത്തന്റെ വാഹനവും കടത്തിവിട്ടിരുന്നില്ല. ഇതോടെ നടന്നു പോകാൻ നിർബന്ധിതനായതും ദത്തനെ ചൊടുപ്പിച്ചത്.
തൊട്ടുപിന്നാലെ ദത്തന്‍ അകത്ത് കയറിയപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ പ്രതികരണമാരാഞ്ഞു. ആദ്യം വാ പൊത്തിയ ഉപദേഷ്ടാവ്, മുന്നോട്ട് പോയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ‘നിനക്കോക്കെ വേറെ പണിയില്ലെടെ.., ഇതിനെക്കാളും നിനക്കൊക്കേ തെണ്ടാന്‍ പോയ്‌ക്കൂടെ.. എന്ന് ആക്രോശിക്കുകയായിരുന്നു. സംസ്‌കാര ശൂന്യമായ സംഭാഷണത്തെ മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചെയ്‌തെങ്കിലും ദത്തന്‍ പിന്നീട് പ്രതികരിക്കാതെ നീങ്ങുകയായിരുന്നു. യു.ഡി.എഫിന്റെ ഉപരോധത്തെ തുടര്‍ന്നാണ് സെക്രട്ടേറിയറ്റും പരിസരും ബാരിക്കേഡ് കെട്ടിയടച്ചിരിക്കുന്നത്.