പത്തനംതിട്ട: ശബരിമലയിലുണ്ടായ ഗുരുതര സുരക്ഷ വീഴ്ചയിൽ കേന്ദ്ര എജൻസികൾ അന്വേഷണം തുടങ്ങി. ഇന്റലിജിൻസ് ബ്യൂറോ സ്ഥലത്തെത്തി വിവരങ്ങൾ അന്വേഷിച്ചു. വിവരങ്ങൾ പുറത്തുവിടാതെ രഹസ്യമായാണ് അന്വേഷണം നടത്തുന്നത്.
ബിഎസ്എൻഎൽ ടവറിൽ നിന്നും മോഷ്ടിച്ച നാല് 2ജി വോയിസ് കാർഡ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് ഉപയോഗിച്ച് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് സംവിധാനം വരെ ഉണ്ടാക്കാൻ സാധിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര എജൻസികൾ അന്വേഷണം തുടങ്ങിയിരിക്കുന്നത്. നിലവിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പോലീസും കേസ് അന്വേഷിച്ചുവരികയാണ്.
കഴിഞ്ഞ ദിവസമാണ് ശബരിമലയിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായത്. ശരംകുത്തിയിൽ ബിഎസ്എൻഎൽ ടവറിലേക്കുള്ള കേബിൾ മുറിച്ച് കടത്തുകയും ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. സംഭവത്തിൽ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിഎസ്എൻഎല്ലിന് നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് വിവരം.