പുതിയ സബ്‌സ്‌ക്രിപ്ഷൻ പ്ലാനുകൾ പരീക്ഷിക്കാനൊരുങ്ങി എക്‌സ്. നോട്ട് എ ബോട്ട് എന്ന പുതിയ സബ്‌സ്‌ക്രിപ്ഷൻ എടുക്കുകയാണെങ്കിൽ മാത്രമെ എക്‌സ് ആസ്വദിക്കാനാകൂ. ലൈക്കുകൾ, റീ പോസ്റ്റുകൾ, മറ്റ് അക്കൗണ്ടുകൾ കോട്ട് ചെയ്യുക, വെബ് വേർഷനിൽ പോസ്റ്റുകൾ ബുക്ക് മാർക്ക് ചെയ്യുക എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് ഇനി സബ്‌സ്‌ക്രിപ്ഷൻ സംവിധാനം ഉപയോഗിക്കാതെ സാധിക്കില്ല. പ്രതിവർഷം ഒരു ഡോളറാണ് ഇതിനായി നൽകേണ്ടത്.
ബോട്ട് അക്കൗണ്ടുകൾ, സ്പാം അക്കൗണ്ടുകൾ എന്നിവയ്‌ക്ക് തടയിടുന്നതിന്റെ ഭാഗമായാണ് പുതിയ സബ്‌സ്‌ക്രിപ്ഷൻ സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്ന് എക്‌സ് വ്യക്തമാക്കി. ഓരോ രാജ്യത്തെ നിരക്കിലും വ്യത്യാസമുണ്ടാകും. ന്യൂസിലാൻഡ്, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലാണ് സംവിധാനം ആദ്യം പരീക്ഷിക്കുക. പരീക്ഷണ ഘട്ടമായതിനാൽ നിലവിലുള്ള ഉപയോക്താക്കൾക്ക് ഇത് ബാധകമല്ല.
പുതിയതായി അക്കൗണ്ട് ആരംഭിക്കുന്നവർ സബ്‌സ്‌ക്രിപ്ഷൻ എടുക്കാത്ത പക്ഷം സേവനം ആസ്വദിക്കാൻ സാധിക്കില്ല. ട്വിറ്ററിലെ പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ് ബോട്ടുകൾ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതും തട്ടിപ്പുകളും തടയിടുന്നതിന് വേണ്ടിയാണ് സബ്‌സ്‌ക്രിപ്ഷൻ സംവിധാനം ഉപയോഗിക്കുന്നത്. ബോട്ട് അക്കൗണ്ടുകളും സ്പാം അക്കൗണ്ടുകളും ഇല്ലാതാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.