പൂനെ; ബൗളര്‍മാര്‍ ഒരുക്കിയ വേദിയില്‍ ബാറ്റര്‍ അഴിഞ്ഞാടിയപ്പോള്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന വിജയം. 50 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ കടുവകള്‍ ഉയര്‍ത്തിയ 257 റണ്‍സ് വിജയ ലക്ഷ്യം മറികടന്നത്. ലോകകപ്പിലെ നാലാം ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഹിറ്റ്മാന്‍ തുടക്കമിട്ട ബാറ്റിംഗ് വെടിക്കെട്ട് ശുഭ്മാന്‍ ഗില്ലും വിരാട് കോഹ്ലിയും ചേര്‍ന്നു പൂര്‍ത്തിയാക്കുകയായിരുന്നു. എറിയാനെത്തിയവരെല്ലാം തല്ലുവാങ്ങിയ മത്സരത്തില്‍ ഒരു ബംഗ്ലാദേശ് ബൗളര്‍മാര്‍ക്കും മറുപടിയുണ്ടായിരുന്നില്ല.
ലോക ക്രിക്കറ്റില്‍ ഒരു റെക്കോര്‍ഡ് കൂടി തന്റെ പേരില്‍ എഴുതി ചേര്‍ത്താണ് കോഹ്ലി ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന താരം ഏകദിന കരിയറിലെ 48-ാം സെഞ്ച്വറിയും പൂര്‍ത്തിയാക്കി. 25,957 റണ്‍സെന്ന മഹേലയുടെറെക്കോര്‍ഡ് മറികടന്ന താരം 26,0000 അന്താരാഷ്‌ട്ര റണ്‍സെന്ന റെക്കോര്‍ഡും കൈയെത്തിപ്പിടിച്ചു. 41.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ വിജയം കൊയ്തത്. 48-ാം സെഞ്ച്വറി പൂർത്തിയാക്കിയ താരത്തിന് ഇനി സച്ചിന്റെ റെക്കോർഡിനൊപ്പമെത്താൻ ഒരു ശതകം അകലമെയുള്ളു. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 78-ാം സെഞ്ച്വറിയാണ് കോഹ്ലി ഇന്ന് പൂർത്തിയാക്കിയത്.
97 പന്തില്‍ 4 സിക്‌സും 6 ഫോറും സഹിതമാണ് കോഹ്ലി 103 റണ്‍സ് നേടിയത്. 40 പന്തില്‍ 48 റണ്‍സെടുത്ത നായകന്‍ രോഹിതും 55 പന്തില്‍ 53 റണ്‍സെടുത്ത ഗില്ലും ആരാധകര്‍ക്ക് വിരുന്നൊരുക്കിയാണ് കളം വിട്ടത്.19 റണ്‍സെടുത്ത ശ്രേയസ് അയ്യറാണ് പുറത്തായ മറ്റൊരു ബാറ്റര്‍. 34 റണ്‍സുമായി രാഹുലും കോഹ്‌ലിക്കൊപ്പം പുറത്താകാതെ നിന്നു. ജഡേജയാണ് കളിയിലെ താരം.
ആദ്യ ഇന്നിംഗ്സിൽ ഇന്ത്യൻ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് ബംഗ്ലാദേശിനെ 256ൽ ഒതുക്കിയത്. ജസ്പ്രീത് ബുമ്ര, ജഡേജ,സിറാജ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോള്‍ ഷാര്‍ദുല്‍ താക്കൂറിനും കുല്‍ദീപ് യാദവിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ തന്‍സിദ് ഹസനും ലിറ്റണ്‍ ദാസും ചേര്‍ന്ന് നല്‍കിയത്. 93 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 51 റണ്‍സിന് തന്‍സിദിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി കുല്‍ദീപാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. 66 റണ്‍സെടുത്ത ലിറ്റണ്‍ ദാസും 38 റണ്‍സെടുത്ത മുഷ്ഫീഖര്‍ റഹീം 46 റണ്‍സെടുത്ത മുഹമ്മദുള്ളയുമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.
ആദ്യ വിക്കറ്റിന് പിന്നാലെ പതറിയ ബംഗ്ലാദേശിന് തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഷാന്റോയെ (8) ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. മെഹിദി ഹസന്‍ മിറാസിനെ സിറാജിന്റെ പന്തില്‍ കെഎല്‍ രാഹുല്‍ ഉഗ്രന്‍ ക്യാച്ചിലൂടെ പുറത്താക്കി. ലിറ്റണ്‍ ദാസിനെ ജഡേജ ഗില്ലിന്റെ കൈയിലെത്തിച്ചതോടെ ബംഗ്ലാദേശ് നാലിന് 137 എന്ന നിലയിലായി.
പിന്നീട് തൗഹിദ് ഹൃദോയ് (16) മുഷ്ഫിഖര്‍ റഹീം (38) സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഹൃദോയിയ പുറത്താക്കി ഷാര്‍ദുല്‍ താക്കൂര്‍ കൂട്ടുക്കെട്ട് പൊളിച്ചു. മുഷ്ഫിഖറിനെ ബുമ്ര പോയിന്റില്‍ ജഡേജയുടെ കൈയിലെത്തിച്ചു. എന്നാല്‍ വാലറ്റത്തെ കൂട്ടുപിടിച്ച് മഹ്‌മുദുള്ള ടീമിനെ 240 കടത്തി. 36 പന്തുകള്‍ നേരിട്ട മഹ്‌മുദുള്ള മൂന്ന് വീതം സിക്സും ഫോറും നേടി. ബുമ്രയുടെ ഉഗ്രന്‍ .യോര്‍ക്കറില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മുസ്തഫിസുര്‍ റഹ്‌മാന്‍ (1), ഷൊറിഫുള്‍ ഇസ്ലാം (7) പുറത്താവാതെ നിന്നു.