തിരുവനന്തപുരം: പാമ്പുകളെ പിടികൂടുന്നതിൽ വൈദഗ്ധ്യമുള്ള വാവ സുരേഷിന് പാമ്പിനെ പിടിക്കാൻ ലൈസൻസ് നൽകാൻ വനം വകുപ്പ്. തന്നെ പാമ്പ് പിടിക്കാൻ വനം വകുപ്പ് അരിപ്പ ട്രെയിനിംഗ് സെന്റർ ഡയറക്ടർ അൻവറിന്റെ നേതൃത്വത്തിൽ അനുവദിക്കുന്നില്ലെന്ന് കാട്ടി നിയമസഭ പെറ്റിഷൻ കമ്മിറ്റിക്ക് വാവ സുരേഷ് നൽകിയ പരാതിയിൽ ഹീയറിംഗ് നടത്താൻ കൂടിയ യോഗത്തിലാണ് തീരുമാനമായത്.
വനം വകുപ്പിന്റെ നിയമങ്ങൾ അംഗീകരിച്ച് പാമ്പുകളെ സുരക്ഷിതമായി പിടികൂടാൻ സന്നദ്ധനാണെന്ന് സുരേഷ് അറിയിച്ചതോടെ ലൈസൻസിനായി വനം വകുപ്പിന് അപേക്ഷ നൽകാൻ പെറ്റിഷൻ കമ്മിറ്റി നിർദ്ദേശിച്ചു. പാമ്പുകളെ പിടികൂടാനുള്ള ലൈസൻസ് വനം വകുപ്പ് ആസ്ഥാനത്തുനിന്ന് ഉടൻ കൈമാറും. പാമ്പ് പിടിക്കുന്നതിലും അവയെ കൈകാര്യം ചെയ്യുന്നതിലും വാവ സുരേഷിനുള്ള വർഷങ്ങൾ നീണ്ട വൈദഗ്ധ്യം പരിഗണിച്ചാണ് തീരുമാനം. അശാസ്ത്രീയമായ രീതിയിലാണ് വാവ സുരേഷ് പാമ്പ് പിടിക്കുന്നതെന്ന് ആരോപിച്ച് വനം വകുപ്പിലെ ഒരു വിഭാഗം തടസം നിന്നിരുന്നു. അതുകൊണ്ട് തന്നെ വർഷങ്ങളായി ലൈസൻസ് ലഭിച്ചിരുന്നില്ല.
പാമ്പ് പിടിത്തക്കാർക്ക് അഞ്ച് വർഷ കാലാവധിയുള്ള ലൈസൻസാണ് നൽകുന്നത്. ഒപ്പം ഇൻഷ്വറൻസും ലഭിക്കും. 65 വയസ്സിൽ താഴെയുള്ളവർക്കാണ് ഇത് ലഭിക്കുക.
മുൻ പരിചയം, വൈദഗ്ധ്യം, ആരോഗ്യം, സ്വഭാവം എന്നിവ കണക്കിലെടുക്കും. ലഹരി ഉപയോഗിക്കുന്നവരെയും പരാതികളും ആക്ഷേപങ്ങളും നേരിടുന്നവരെയും പരിഗണിക്കില്ല. അംഗീകൃത പാമ്പ് പിടിത്തക്കാരുടെ ലിസ്റ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും അഗ്‌നിശമന സേനയ്‌ക്കും പോലീസിനും ലഭ്യമാക്കും. ലിസ്റ്റ് വനംവകുപ്പിന്റെ വെബ്സൈറ്റിലും നൽകും എന്നിങ്ങനെയാണ് ലൈസൻസിനുള്ള മാനദണ്ഡങ്ങൾ.