ന്യൂഡൽഹി: തെലങ്കാനയിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നടത്തിയ പ്രസംഗം ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ചൂണ്ടികാണിച്ച് ജാഗ്രതാ നിർദ്ദേശം പുറത്തിറക്കി യൂട്യൂബ്. ഉള്ളടക്കത്തിൽ ആത്മഹത്യയോ സ്വയം ദ്രോഹിക്കുന്ന വിഷയങ്ങളോ അടങ്ങിയിരിക്കാമെന്നാണ് യൂട്യൂബിന്റെ അവകാശം. ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും താത്പ്പര്യമുണ്ടെങ്കിലും തുടരാൻ ആഗ്രഹിക്കുന്നുവർക്ക് വീഡിയോ കാണാനാകും.
എന്നാൽ, ഇതിന് പിന്നിൽ കേന്ദ്ര സർക്കാരാണെന്നാണ് കോൺഗ്രസ് വാദം. വീഡിയോ ആരും കാണാതിരിക്കാൻ വേണ്ടിയാണ് സർക്കാർ ഇത്തരത്തിൽ പ്രവർത്തിച്ചതെന്നും കോൺഗ്രസ് പറയുന്നു. വാഷിംഗ്ടൺ പോസ്റ്റ് ഇത് പറഞ്ഞിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. എന്താണ് ഈ വീഡിയോയിൽ അടങ്ങിയിട്ടുള്ള പ്രശ്നമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.