തൃശൂർ: ഗുരുവായൂരപ്പന് പൊന്നില്‍ തീര്‍ത്ത ഓടക്കുഴല്‍ വഴിപാടായി സമര്‍പ്പിച്ച് പ്രവാസി ബിസിനസുകാരനായ ഭക്തൻ. കോട്ടയം ചങ്ങനാശ്ശേരി ദ്വാരകയില്‍ രതീഷ് മോഹനാണ് ഗുരുവായൂരപ്പന് വഴിപാടായി 40 പവനോളം തൂക്കം വരുന്ന ഓടക്കുഴല്‍ സമർപ്പിച്ചത്.
ഇന്നലെ പുലർച്ചെ നാല് മണിയോടെയാണ് ഓടക്കുഴൽ ഓടക്കുഴൽ സമര്‍പ്പണം നടന്നത്. ക്ഷേത്രം അസി.മാനേജർ ലെജുമോൾ സ്വര്‍ണ്ണകൊടിമരത്തിന് സമീപം വെച്ചായിരുന്നു പൊന്നോടക്കുഴൽ ഏറ്റുവാങ്ങിയത്. ഏകദേശം 18 ലക്ഷത്തോളം രൂപ വിലമതിക്കുന്ന പൊന്നോടക്കുഴലാണ് ഗുരുവായൂരപ്പന് സമർപ്പിച്ചിരിക്കുന്നത്.
ക്ഷേത്ര ദർശനത്തിന് രതീഷ് മോഹന്റെ കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നു. ഷാർജയിൽ ബിസിനസ് നടത്തുകയാണ് രതീഷ് മോഹൻ. എല്ലാ മലയാള മാസം ഒന്നാം തീയതിയും മുടങ്ങാതെ അന്നദാനവും വഴിപാടായി നൽകി വരുന്ന ഗുരുവായൂരപ്പ ഭക്തനാണ് രതീഷെന്ന് ഗുരുവായൂര്‍ ദേവസ്വം ഭാരവാഹികൾ അറിയിച്ചു.