ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം ശക്തമാകുന്നതിനിടെ ഇസ്രായേലിലെ ഇന്ത്യൻ പൗരന്മാരുമായി ഭാരതത്തിന്റെ ആറാമത്തെ വിമാനവും പുറപ്പെട്ടു. ഇസ്രായേൽ വിടാൻ ആഗ്രഹിക്കുന്ന രണ്ട് നേപ്പാൾ പൗരന്മാരും നാല് ശിശുക്കളും ഉൾപ്പെടെയുള്ള 143 പേരുമായാണ് ‘ഓപ്പറേഷൻ അജയ്’ന്റെ ഭാഗമായുള്ള വിമാനം ഞായറാഴ്ച ഉച്ചയോടെ ഇന്ത്യയിലേക്ക് പുറപ്പെട്ടത്.
ഒക്ടോബർ 7-ന് ഹമാസ് ഭീകരർ ഇസ്രായേലിൽ നടത്തിയ ആക്രമണത്തെത്തുടർന്നാണ് നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് വേണ്ടി കേന്ദ്രസർക്കാർ ഓപ്പറേഷൻ അജയ് ആംഭിച്ചത്. ഒക്ടോബർ 12-ന് ആരംഭിച്ച ദൗത്യത്തിന്റെ ഭാഗമായുള്ള ആറാമത്തെ വിമാനമാണ് ഇന്ന് പുറപ്പെട്ടത്.
ഇതുവരെ, ടെൽ അവീവിൽ നിന്നുള്ള അഞ്ച് ചാർട്ടേഡ് വിമാനങ്ങളിലായി കുട്ടികളടക്കം 1,200 ഓളം യാത്രക്കാരെ കേന്ദ്രസർക്കാർ സുരക്ഷിതമായി നാട്ടിലെത്തിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 4,400 പാലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായേൽ പറയുന്ന കണക്കനുസരിച്ച് കുറഞ്ഞത് 1,400 ഇസ്രായേലികളും വിദേശ പൗരന്മാരും ഇസ്രായേലിൽ ഹമാസ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.