തിരുവനന്തപുരം: പി.എസ്.സി നിയമനം 60 ശതമാനത്തോളം കുറയുമ്പോഴും ശമ്പളം വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ചെയർമാനും അംഗങ്ങളും. ശമ്പളത്തിന്റെ ഇരട്ടിയിലധികം വർദ്ധനവാണ് ചെയർമാനും അംഗങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള ശമ്പളം 4 ലക്ഷമാക്കണമെന്ന് ചെയർമാൻ പറയുമ്പോൾ അംഗങ്ങളുടേത് മൂന്ന് ലക്ഷണമാക്കി ഉയർത്തണമെന്നാണ് ആവശ്യം. മറ്റ് സംസ്ഥാനങ്ങളിൽ 8,9 അംഗങ്ങൾ മാത്രമുള്ളപ്പോൾ കേരളത്തിൽ 20ലേറെ അംഗങ്ങളാണ് ലക്ഷങ്ങൾ വാങ്ങുന്നത്.
നിലവിൽ ചെയർമാന്റെ അടിസ്ഥാന ശമ്പളം 76,000 രൂപയാണ്. മറ്റ് ആനുകൂല്യങ്ങൾ ചേരുമ്പോൾ 2.26 ലക്ഷം രൂപയാണ് ശമ്പളമായി ലഭിക്കുന്നത്. ഇതിന് പുറമെ കാറും ഫ്‌ളാറ്റും ലഭിക്കുന്നുണ്ട്. ശമ്പളം ഉയർത്തുകയാണെങ്കിൽ ചെയർമാന് 2.24 ലക്ഷവും മറ്റ് അംഗങ്ങൾക്ക് 2.19 ലക്ഷവുമായി ശമ്പളം വർദ്ധിക്കും. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങൾ കൂടി ലഭിക്കുമ്പോൾ ചെയർമാന് 4 ലക്ഷം രൂപയോളം ശമ്പളം ലഭിക്കുന്നു. കൂടാതെ ഈ വർദ്ധനവ് പെൻഷനിലും ഉണ്ടാകുന്നു. നിലവിൽ 1.25 ലക്ഷമാണ് ചെയർമാന്റെ പെൻഷൻ തുക.
പി.എസ്.സി ചെയർമാനും മറ്റ് അംഗങ്ങൾക്കും ശമ്പളം നൽകാനായി നിലവിൽ 5 കോടി രൂപയോളമാണ് സർക്കാർ ചിലവഴിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ശമ്പള വർദ്ധനവ് പ്രാബല്യത്തിൽ വരികയാണെങ്കിൽ അത് 9 കോടി രൂപയിലധികമാകുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
അതേസമയം ശമ്പളം ഉയർത്തിയാൽ സർക്കാരിന് ഇപ്പോഴുള്ളതിന്റെ പതിന്മടങ്ങ് ബാദ്ധ്യതയുണ്ടാകും. ഖജനാവിൽ നയാപൈസയില്ലാത്ത സർക്കാർ തത്കാലം ഇവരുടെ ആവശ്യം പരിഗണിക്കാൻ സാദ്ധ്യതയില്ല. സാമ്പത്തിക പ്രതിസന്ധി മുന്നിൽ കണ്ടാണ് തീരുമാനം. ശമ്പളം വർദ്ധിപ്പിച്ചാൽ വിരമിച്ചവർക്കും പെൻഷൻ വർദ്ധിപ്പിക്കേണ്ടി വരുമെന്നും ഇതും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നത് കണക്കിലെടുത്താണ് ഉടൻ ശമ്പള പരിഷ്‌കരണം നടത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എങ്കിലും ആവശ്യം തള്ളിയിട്ടില്ല.