ശ്രീനഗർ: നവരാത്രി ഉത്സവം അവസാന ദിവസത്തിലേക്ക് കടക്കുമ്പോൾ കത്രയിലെ ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഭക്തർ ദുർഗ്ഗാദേവിയെ ദർശിക്കുന്നതിനായി കത്രയിലെത്തുന്നത്. ദുർഗ്ഗാദേവിയുടെ രൂപങ്ങളിലൊന്നായ വൈഷ്ണോ ദേവിയെ പൂജിക്കുന്ന ഈ ക്ഷേത്രം പുണ്യസ്ഥലമായാണ് തീർത്ഥാടകർ കണക്കാക്കുന്നത്.
മഹാഅഷ്ടമി’ദിനത്തിൽ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. കേന്ദ്രഭരണ പ്രദേശമായ കശ്മീരിന്റെ സമാധാനത്തിനും പുരോഗതിയ്ക്കും വേണ്ടി അദ്ദേഹം പൂജ നടത്തി. ‘ദി ഭക്തി ഓഫ് ശക്തി’ എന്ന തീർത്ഥാടന യാത്രയുടെ ഗൈഡ് പുസ്തകം അദ്ദേഹം പ്രകാശനം ചെയ്തു.
മഹാ നവമിയോടനുബന്ധിച്ച് അസം ഗുവാഹത്തിയിലെ കാമാഖ്യ ദേവി ക്ഷേത്രത്തിലും വൻ ജനാവലിയാണുണ്ടായത്. രാജ്യത്തുടനീളമുള്ള ദേവീ ക്ഷേത്രങ്ങളിൽ വിപുലമായ ആഘോഷങ്ങളും പൂജകളുമാണ് സംഘടിപ്പിക്കുന്നത്. ഡൽഹിയിലെ ജണ്ടേവാലൻ ക്ഷേത്രത്തിൽ നടന്ന ആരതിയിൽ പങ്കെടുക്കാൻ പതിനായിരത്തോളം ഭക്തർ ക്ഷേത്ര സന്നിധിയിലെത്തി. മഹാനവമി ദിനത്തിൽ ഡൽഹിയിലെ ഛത്തർപൂർ ക്ഷേത്രത്തിലും ആരതി നടന്നു.
നവരാത്രി ഉത്സവത്തിലെ ഏറ്റവും ശുഭകരമായ ദിവസങ്ങളിലൊന്നാണ്’ മഹാ നവമി’. ദുർഗ്ഗാദേവി മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാ നവമി എന്നതാണ് വിശ്വാസം. ദുർഗ്ഗാദേവിയുടെ വിജയത്തെയാണ് ഈ ദിവസം ഓർമ്മപ്പെടുത്തുന്നത്. മഹിഷാസുരന്റെ പരാജയത്തെയും തിന്മയുടെ മേൽ നന്മ നേടിയ വിജയത്തെയും അടയാളപ്പെടുത്തതാണ് നവരാത്രി ഉത്സവം എന്നാണ് വിശ്വസിക്കുന്നത്.