തൃശൂർ: വീണ്ടും വായ്പ തട്ടിപ്പെന്ന് പരാതി. കുട്ടനെല്ലൂർ സഹകരണ ബാങ്കിനെതിരെയാണ് റിസോർട്ട് ഉടമയുടെ പരാതി. തൃശൂർ സ്വദേശിയായ സുധാകരൻ ആണ് പരാതിയുമായി രംഗത്തെത്തിയത്.
റിസോർട്ട് ഉടമയായ സുധാകരന്റെ വായ്പ ടേക്ക് ഓവർ ചെയ്ത് ആണ് തട്ടിപ്പ് നടത്തിയിട്ടുള്ളത്. 60 ലക്ഷം രൂപയുടെ വായ്പയ്‌ക്കായാണ് റിസോർട്ടിന്റെ രേഖകൾ പണയപ്പെടുത്തിയത്. എന്നാൽ സുധാകരൻ അറിയാതെ പിന്നീട് വ്യാജ മേൽവിലാസത്തിൽ ഒരു കോടി രൂപ വായ്പ നൽകിയതായി സുധാകരൻ പറയുന്നു.
റിസോർട്ട് വാങ്ങാൻ വന്ന മാള സ്വദേശിയായ അനിൽ പി മേനോൻ ആണ് വായ്പ ഇടപാടുകൾക്കായി കുട്ടനെല്ലൂർ ബാങ്കിൽ എത്തിച്ചത്. സംഭവത്തെ തുടർന്ന് പരാതി നൽകിയപ്പോൾ പോലീസും സഹകരണ വകുപ്പും പരാതി അവഗണിച്ചു. തുടർന്ന് ഒത്തു തീർപ്പിനായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ചർച്ച നടത്തിയതായും പരാതിക്കാരൻ പറയുന്നു. കരുവന്നൂർ ബാങ്കിലെ തട്ടിപ്പിലടക്കം ഇഡി അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ പരാതിയും ഉയരുന്നത്.
സിപിഎം ഭരിക്കുന്ന കുട്ടനെല്ലൂർ ബാങ്കിൽ നേരത്തെ ഭരണ സമിതിയെ പിരിച്ചു വിട്ടിരുന്നു. ഈയിടെയാണ് പുതിയ ഭരണ സമിതി ചുമതലയേൽക്കുന്നത്. സിപിഎം നേതാക്കളുടെ അറിവോടെയാണ് പല ബാങ്കുകളിലും തട്ടിപ്പ് നടക്കുന്നതെന്നാണ് പരാതിക്കാർ ചൂണ്ടിക്കാണിക്കുന്നത്. പെരിങ്ങണ്ടൂർ സഹകരണ ബാങ്കിലും വ്യാജ മേൽവിലാസമുണ്ടാക്കി വായ്പ തട്ടിപ്പ് നടത്തിയതായി പരാതി ഉയർന്നിരുന്നു.
സഹകരണ മേഖലയെ ഒന്നടങ്കം തട്ടിപ്പ് കേന്ദ്രങ്ങളാക്കി മാറ്റുന്ന സിപിഎമ്മിനെതിരെ കൂടുതൽ പരാതികൾ ഉയരുന്ന സാഹചര്യമാണ്. സംസ്ഥാന നേതൃത്വം തന്നെ പ്രതിരോധത്തിലാവുമ്പോൾ പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ബാങ്കുകളിലേക്ക് ഇഡി അന്വേഷണം വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്.