ദുബായ്: ‘ഗരുഡൻ’ എന്ന പുറത്തിറങ്ങാനിരിക്കുന്ന തന്റെ പുതിയ സിനിമ ഇന്ത്യയിലെ ക്രിമിനൽ നടപടി ക്രമങ്ങളിൽ ഭേദഗതി ആവശ്യപ്പെടുന്ന ലീഗൽ ത്രില്ലറാണെന്ന് നടൻ സുരേഷ് ഗോപി. കോടതി കുറ്റവാളിയായി വിധിക്കുന്നത് വരെ ആരും കുറ്റക്കാരല്ല എന്ന നിലപാടാണ് തനിക്കെന്നും സുരേഷ് ഗോപി പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബർ മൂന്നിനാണ് ‘ഗരുഡൻ’ ഗൾഫിലെ തിയേറ്ററുകളിൽ എത്തുന്നത്. സംവിധായകൻ അരുൺവർമ്മ, സിനിമയിലെ മറ്റ് താരങ്ങളായ സിദ്ദിഖ്, അഭിരാമി, ദിവ്യ പിള്ള എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ലീഗൽ ത്രില്ലർ ചിത്രമാണ് ഗരുഡൻ. സുരേഷ് ഗോപിയ്‌ക്കൊപ്പം സിദ്ദിഖും ജഗദീഷും വീണ്ടും ഒന്നിക്കുന്നുവെന്ന സവിശേഷതയും ചിത്രത്തിനുണ്ട്. അഭിരാമി, ദിവ്യ പിള്ള, മേജർ രവി, ബാലാജി ശർമ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലാണ് ഗരുഡന്റെ ചിത്രീകരണം നടന്നത്.
ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ ‘അഞ്ചാം പാതിര’യ്‌ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഇത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നീതിയ്‌ക്ക് വേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതം വരച്ചുകാണിക്കുന്ന ചിത്രമാണിത്.