തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് ചേർക്കാനുള്ള എൻസിഇആർടി സോഷ്യൽ സയൻസ് സമിതിയുടെ ശുപാർശയെ പിന്തുണച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എൻസിഇആർടി പുസ്തകങ്ങളിൽ പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതം എന്ന പേര് കൂടുതലായി ഉപയോഗിക്കുന്നു എന്നുമാത്രമാണ് അധികൃതർ പറഞ്ഞത്. ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടിട്ടില്ല. ഇന്ത്യ, ഭാരതം എന്നീ രണ്ടു പേരുകളും ഭരണഘടനയിൽ ഉള്ളതാണെന്നും ഗവർണർ വ്യക്തമാക്കി.
പ്രഫ സി ഐ ഐസക്കിന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയാണ് പേര് മാറ്റത്തിന് ശുപാർശ ചെയ്തത്. സ്‌കൂൾ പാഠപുസ്‌തകങ്ങളില്‍ ‘ഇന്ത്യ’ എന്നതിന് പകരം ‘ഭാരത്’ എന്നാക്കാനുള്ള ശുപാർശ അടുത്ത വർഷം മുതല്‍ നടപ്പാക്കിയേക്കുമെന്ന് എൻസിഇആർടി പാനൽ അംഗങ്ങളിലൊരാളായ സിഐ ഐസക് പറഞ്ഞു.
ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും 1757-ലെ പ്ലാസി യുദ്ധത്തിനും ശേഷമാണ് ഇന്ത്യ എന്ന വാക്ക് സാധാരണയായി ഉപയോഗിക്കാൻ തുടങ്ങിയതെന്ന് ഐസക് പറഞ്ഞു. 7000 വർഷം പഴക്കമുള്ള വിഷ്ണുപുരാണം പോലുള്ള പുരാതന ഗ്രന്ഥങ്ങളിൽ ഭാരതം എന്ന പദം പരാമർശിക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ എല്ലാ ക്ലാസുകളിലെയും പുസ്തകങ്ങളിൽ ഇന്ത്യയുടെ പേര് ഉപയോഗിക്കണമെന്ന് സമിതി ഏകകണ്ഠമായി ശുപാർശ ചെയ്തിട്ടുണ്ട്. എല്ലാ വിഷയങ്ങളുടെയും പാഠ്യപദ്ധതിയിൽ ഇന്ത്യൻ നോളജ് സിസ്റ്റം (ഐകെഎസ്) ഏർപ്പെടുത്തിയതും ഈ പുതിയ മാറ്റത്തിന്റെ ഭാഗമാണ്.















