ശ്രീനഗർ: തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന കാശ്മീരി യുവാക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നതായി ജമ്മു കശ്മീർ പോലീസ്. പോലീസിന്റെ കണക്ക് പ്രകാരം ഈ വർഷം ഇതുവരെ പത്ത് യുവാക്കൾ മാത്രമാണ് ഇത്തരം ഗ്രൂപ്പുകളുടെ ഭാഗമായതെന്ന് ഡിജിപി ഡിൽബാൽ സിംഗ് വ്യക്തമാക്കി. അതിൽ ആറ് പേരെ സേന ഇതിനകം തന്നെ വധിച്ചു. നാല് പേർ മാത്രമാണ് തീവ്രവാദ ഗ്രൂപ്പുകളിൽ സജീവമായി നിൽക്കുന്നത്. ഇവരെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാണെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീർ താഴ്വരയിൽ പാകിസ്താൻ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങളെ കുറിച്ച് യുവാക്കൾ ബോധവാൻമാണ്. താഴ്വരയിലെ സമാധാനം ഇല്ലാതാക്കാൻ പാക് തീവ്രവാദ സംഘടനകൾ നിരന്തരം ശ്രമം നടത്തുന്നുണ്ടെങ്കിലും അതിനെ വേണ്ടവിധം ചെറുത്ത് തോൽപ്പിക്കാൽ പോലീസിനും സേനയ്‌ക്കും സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസും സുരക്ഷ സേനയും സംയുക്തമായ നടത്തുന്ന കർശന നീരീക്ഷണമാണ് റിക്രൂട്ട്മെന്റ് കുറയാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്. കൂടാതെ യുവാക്കളിൽ തീവ്രവാദത്തൊടുള്ള ശക്തമായ എതിർപ്പ് വളർത്തിയെടുക്കാൻ ഭരണകൂടത്തിന് സാധിച്ചതും സുപ്രധാന നേട്ടമാണ്.