കൊച്ചി: കളമശേരി യഹോവാ കൺവെൻഷൻ സെന്ററിൽ പൊട്ടിയത് ടിഫിൻ ബോക്‌സുകളിൽ സജ്ജമാക്കിയ ബോംബുകൾ. ഇതോടെ പ്രാർത്ഥനാ ഹാളിൽ നടന്നത് ആസൂത്രിതമായ സ്‌ഫോടനം തന്നെയാണെന്ന് വ്യക്തമാവുകയാണ്. ഉഗ്ര സ്‌ഫോടനം ഉണ്ടാക്കാൻ കഴിവുള്ള ഐഇഡിയുടെ അവശിഷ്ടങ്ങൾ പൊട്ടിത്തെറിയുണ്ടായ സ്ഥലത്തുനിന്ന് കണ്ടെത്തി.
അതേസമയം സാമ്രാ ഇന്റനാഷണൽ കൺവെഷൻ സെന്റിറിൽ നടന്ന സ്‌ഫോടനം സംബന്ധിച്ച അന്വേഷണം എൻഐഎ ഏറ്റെടുക്കും. അന്വേഷണത്തിനായി ഡൽഹിയിൽ നിന്ന് അഞ്ചംഗ സംഘം കൊച്ചിയിലെത്തും.
ഇന്ന് രാവിലെയാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പൊട്ടിത്തെറിയിൽ മരിച്ചത് സ്ത്രീയാണെന്നാണ് പ്രഥമിക വിവരം. പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പലരുടെയും നില അതീവ ഗുരുതരമാണ്. സ്‌ഫോടനമുണ്ടാകുമ്പോൾ ഏകദേശം 2500 പേർ കൺവെൻഷൻ സെന്ററിലുണ്ടായിരുന്നു എന്നാണ് വിവരം.
കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ ജില്ലാ പോലീസ് മേധാവികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി. ക്രമസമാധാന ചുമതലയുള്ള എഡിജിപി സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. സ്‌ഫോടനം നടന്ന സ്ഥലം പോലീസ് സീൽ ചെയ്തിരിക്കുകയാണ്. ഇന്റലിജൻസ് എഡിജിപിയും സ്ഥലത്തെത്തും. ഭീകര വിരുദ്ധ സേന സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.