ആലപ്പുഴ: ദേവനാരായണന് ഇനി ആത്മവിശ്വാസത്തൊടെ പഠിക്കാം സേവാഭാരതി നിർമ്മിച്ചു നൽകിയ വീടിന്റെ സുക്ഷിതത്വത്തിൽ. വടശ്ശേരിക്കര എംആർഎസ് ട്രൈബൽ റസിഡൻഷ്യൽ സ്കൂൾ പ്ലസ് വൺ വിദ്യാർഥി ദേവനാരായണന്റെ ജീവിതം സേവാഭാരതിയുടെ ശ്രദ്ധയിൽപ്പെട്ടത് കഴിഞ്ഞ സംസ്ഥാന സ്കൂൾ യുവജനത്സവത്തിന്റെ സമയത്താണ്. നാടകത്തിൽ രാജാവായി അഭിനയിച്ച ദേവനാരായണൻ താമസിക്കുന്നത് നിലംപൊത്താറായ കുടിലിലാണെന്ന് മനസിലാക്കിയ ആലപ്പുഴ സേവാഭാരതി വീട് നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു.
ആലപ്പുഴ പുന്നമടവാതിൽ നാലുതെങ്ങിൻചിറയിലെ കുടിലിലാണ് അച്ഛൻ ബിജുമോനും അമ്മ ഗംഗാദേവിയും അനുജൻ ഹരിനാരായണനും അടങ്ങുന്ന കുടുംബം താമസിച്ചത്. 10 ലക്ഷം രൂപ ചെലവിൽ 550 സ്ക്വയർ ഫീറ്റിലാണ് പുതിയ വീട്. രണ്ടു കിടപ്പുമുറിയും ഹാളും അടുക്കളയും ശുചിമുറിയുമുള്ള വീട് വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തിലാണ് നിർമ്മിച്ചത്. എറണാകുളം മരട് നായേഴ്സ് ഹോസ്പിറ്റൽ സ്ഥാപകനും ഡയറക്ടറുമായ ഡോ.എം. ചന്ദ്രശേഖരൻ നായരാണ് വീടിന്റെ അടിസ്ഥാനത്തിന് ആവശ്യമായ മുഴുവൻ തുകയും സംഭാവന ചെയ്തത്.
കേരള പിറവി സമ്മാനമായി ലഭിച്ച വീട്ടിൽ ദേവനാരായണും കുടുംബവും ഇന്ന് താമസമാരംഭിക്കും. ആർഎസ്എസ് നഗർ സംഘചാലക് അഡ്വ. ടി.ജെ. തുളസീകൃഷ്ണൻ, ഡോ.എം. ചന്ദ്രശേഖരൻ നായർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും