തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്തു. പോലീസ് ആസ്ഥാനത്തേക്ക് വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ഭീഷണി ഉയർത്തുകയും അസഭ്യം പറയുകയുമായിരുന്നു. സംഭവത്തിന് പിന്നിൽ സ്‌കൂൾ വിദ്യാർത്ഥിയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. എറണാകുളം സ്വദേശിയായ 12-കാരനാണ് കുട്ടി. ഇന്നലെ വൈകിട്ടോടെയായിരുന്നു പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലേക്ക് ഭീഷണി കോൾ എത്തിയത്.
ഇതിനിടെ കേരളപ്പിറവി, കേരളീ പോലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ച് തിരുവനന്തപുരം പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ നടക്കുന്ന പോലീസ് പരേഡ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചു. രാജ്യത്തെ തന്നെ ഏറ്റവും മികച്ച പോലീസ് സേനയാണ് നമ്മുടേതെന്നും കഴിഞ്ഞ ഏഴ് വർഷത്തിനിടെ പോലീസിൽ സമാനതകളില്ലാത്ത മാറ്റങ്ങളുണ്ടായെന്നും പരേഡ് സ്വീകരിച്ച മുഖ്യമന്ത്രി പ്രതികരിച്ചു. കേസുകൾ അന്വേഷിക്കുന്നതിനായി ആധുനിക സാങ്കേതികത ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് കേരളാ പോലീസാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ സാമൂഹ്യ സേവനം നൽകുന്ന സേനയായി പോലീസ് മാറി. വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നിലപാടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.