തിരുവനന്തപുരം: ക്യൂബയുടെ നേർക്കാഴ്ചകൾ പകർത്തി അഭിപ്രായം പങ്കുവച്ച വ്‌ളോഗർ സുജിത്ത് ഭക്തനെതിരെ പരാതി. കമ്യൂണിസ്റ്റ് രാജ്യത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ക്യൂബൻ അംബാസിഡർക്ക് കേരളത്തിൽ നിന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ക്യൂബയിലെ നിരവധി കാഴ്ചകൾ സുജിത്ത് ഭക്തൻ പകർത്തുകയും ഇത് സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്‌ളോഗർക്കെതിരെ പരാതി ഉയർന്നത്.
ക്യൂബയിലെ എല്ലാ കാഴ്ചകളും സുജിത്ത് ഭക്തൻ പങ്കുവച്ചിരുന്നു. ആളുകളുടെ പെരുമാറ്റവും തെരുവുകളുടെ പ്രത്യേകതയും എല്ലാം അദ്ദേഹം വിവരിച്ചു. ഇതിനൊപ്പം മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ചില തെരുവുകളും അതിലൂടെ നടക്കേണ്ടി വന്നപ്പോഴുണ്ടായ തന്റെ അനുഭവവും അദ്ദേഹം പറഞ്ഞിരുന്നു. ചില ക്യൂബൻ പ്രദേശങ്ങളിലേക്ക് വികസനം ഇനിയും എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിനോദസഞ്ചാരിയായി ക്യൂബയിൽ എത്തിയപ്പോൾ അവിടെ നിന്നും അനുഭവിച്ചറിഞ്ഞ സവിശേഷതകളും പോരായ്മകളും അദ്ദേഹം വീഡിയോയിൽ പങ്കുവച്ചിരുന്നു. എന്നാൽ വീഡിയോ വൈറലായതോടെ വ്‌ളോഗർക്കെതിരെ പരാതി ഉയർന്നു.
ക്യൂബയിൽ താൻ കണ്ട കാഴ്ചകൾ രാഷ്‌ട്രീയം മാറ്റിവച്ച് താൻ പകർത്തുകയും തനിക്ക് അനുഭവപ്പെട്ടത് പങ്കുവെക്കുകയും മാത്രമാണ് ചെയ്തതെന്ന് സുജിത്ത് ഭക്തൻ പ്രതികരിച്ചു. കാണുന്ന കാഴ്ചകൾ മാത്രമാണ് പറയുന്നത്. ഒരിക്കലും ഈ രാജ്യത്തെ താഴ്‌ത്തിക്കെട്ടിയതല്ല. മലയാളികളാണ് മലയാളികളുടെ പാരയെന്നും സുജിത്ത് ഭക്തൻ പ്രതികരിച്ചു.