തിരുവനന്തപുരം: കെടിഡിഎഫ്‌സി ചെയർമാൻ സ്ഥാനത്ത് നിന്നും ബി അശോകിനെ മാറ്റി. പകരം ചുമതല കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന് നൽകി സർക്കാർ ഉത്തരവായി. വായ്പാ തിരിച്ചടവിനെ ചൊല്ലി കെടിഡിഎഫ്‌സിയും കെഎസ്ആർടിസിയും തമ്മിലുള്ള പോരിനിടെയാണ് മാറ്റം.
തന്നെ ചുമതലയിൽ നിന്ന് മാറ്റണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായി ബി അശോക് പ്രതികരിച്ചു. കെഎസ്ആർടിസിയിലെ ഉയർന്ന ഉദ്യോഗസ്ഥന് ചുമതല നൽകുന്നതാകും ഉചിതമെന്ന് അറിയിച്ചിരുന്നുവെന്നും അശോക് പറഞ്ഞു.
കെടിഡിഎഫ്‌സി നഷ്ടത്തിലായതിനു കാരണം കെഎസ്ആർടിസി ആണെന്ന തരത്തിൽ ബി. അശോക് നേരത്തെ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. 2015-ൽ കെടിഡിഎഫ്‌സിയിൽ നിന്നും കെഎസ്ആർടിസി 595 കോടി രൂപ കടം എടുത്തിരുന്നു. ഇത് 915 കോടിയായി തിരിച്ചടയ്‌ക്കണമെന്നു കെടിഡിഎഫ്‌സി ആവശ്യപ്പെട്ടിരുന്നു. ഭീകരമായ പലിശ ഈടാക്കി കെഎസ്ആർടിസിയെ പ്രതിസന്ധിയിലാക്കിയത് കെടിഡിഎഫ്‌സിയാണെന്നായിരുന്നു ബിജു പ്രഭാകറിന്റെ വിമർശനം.
അതേസമയം സാമ്പത്തിക പ്രതിസന്ധി രൂപക്ഷമായതിനെ തുടർന്ന് കെടിഡിഎഫ്‌സി പൂട്ടലിന്റെ വക്കിലാണ്. നിക്ഷേപ കാലാവധി കഴിഞ്ഞിട്ടും ആർക്കും പണം തിരിച്ചുനൽകാൻ കെടിഡിഎഫ്‌സിക്ക് കഴിയുന്നില്ല. 580 കോടി രൂപയാണ് സ്ഥാപനത്തിൽ പൊതുജന നിക്ഷേപമായുള്ളത്. നിക്ഷേപം തിരികെ നൽകിയില്ലെങ്കിൽ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായി പ്രവർത്തിക്കാനുള്ള ലൈസൻസ് റദ്ദാക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചിരുന്നു.