പാലക്കാട്: കഴുത്തിന് വെട്ടേറ്റ് യുവാവ് മരിച്ചു. പട്ടാമ്പിക്ക് സമീപം കരിമ്പനക്കടവിലാണ് സംഭവം. കൊണ്ടൂർക്കര സ്വദേശി പറമ്പിൽ അൻസാറാണ്(25) മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് കഴുത്തിന് വെട്ടേറ്റ നിലയിൽ കരിമ്പനക്കടവിന് സമീപം അൻസാറിനെ കണ്ടത്. ഗുരുതരമായ പരിക്കുകളോടെ ഇയാൾ വാഹനങ്ങൾക്ക് കൈകാണിക്കുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ചേർന്ന് അൻസാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചതോടെ തൃത്താല പോലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കരിമ്പനക്കടവിലെ ബിവറേജസ് ഔട്ട്ലെറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം നടന്നത്. ഇവിടെ നിന്ന് ഉപേക്ഷിച്ച നിലയിൽ ഒരു കാറ് കണ്ടെത്തി. കാറിൽ നിന്ന് രക്തക്കറയും ഒരു കത്തി ഉറയും കണ്ടെത്തി.
സമീപത്തെ വഴിയിലും രക്തക്കറ കണ്ടെത്തിയിരുന്നു. അതേസമയം, വാഹനത്തിൽ എത്തിയ ചിലർ ചേർന്ന് തന്നെ വെട്ടിയതായി മരിക്കുന്നതിനു മുൻപ് അൻസാർ പറഞ്ഞതായും രക്ഷാപ്രവർത്തനം നടത്തിയവർ പോലീസിനോട് പറഞ്ഞു. ഷൊർണൂർ ഡിവൈ.എസ്.പി. അടക്കമുള്ള പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. കൊലയ്ക്ക് പിന്നിലാരാണെന്ന കാര്യം വ്യക്തമായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ആക്രി വ്യാപാരം നടത്തുന്നയാളാണ് അൻസാർ.