ന്യൂഡൽഹി: വേൾഡ് ഫുഡ് ഇന്ത്യയുടെ രണ്ടാം പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പത്തിന് പ്രഗതി മൈതാനത്തിൽ ഉദ്ഘാടനം ചെയ്യും. സ്വയം സഹായ സംഘങ്ങളെ (എസ്എച്ച്ജി) ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരു ലക്ഷത്തിലധികം അംഗങ്ങൾക്ക് പ്രാരംഭ മൂലധനം വിതരണം നടത്തും. ഇതിലൂടെ മെച്ചപ്പെട്ട ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ സഹായിക്കും. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വാർത്താ കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
വേൾഡ് ഫുഡ് ഇന്ത്യ 2023- ന്റെ ഭാഗമായി പ്രധാനമന്ത്രി ‘ഫുഡ് സ്ട്രീറ്റ്’ എന്ന സ്റ്റാൾ ഉദ്ഘാടനം ചെയ്യും. ഇതിൽ ഭാരതത്തിന്റെ തനത് പാചകരീതികളാണ് ഉൾക്കൊള്ളിക്കുക. 200 ൽപ്പരം പാചക വിദഗ്ധരാണ് ഫുഡ് സ്ട്രീറ്റിൽ പങ്കെടുക്കുക. ഭാരതത്തിലെ തനതായ ഇന്ത്യൻ വിഭവങ്ങളെ സ്റ്റാളിൽ പരിചയപ്പെടുത്തും. അന്താരാഷ്ട്ര മില്ലറ്റ് വർഷത്തിന്റെ ആഘോഷങ്ങളും വേദിയിൽ നടക്കും.
സർക്കാർ സ്ഥാപനങ്ങൾ, കർഷകർ, സംരംഭകർ എന്നിവർ പരിപാടിയോട് അനുബന്ധിച്ച് നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കും. ഇന്ത്യൻ ഭക്ഷണ വിഭവങ്ങളുടെ നൂതനത്വവും കരുത്തും എടുത്ത് കാണിക്കുന്നതിനായി വിവിധ പവലിയനുകൾ മേളയിൽ ഒരുങ്ങും. സാമ്പത്തിക ശാക്തീകരണം, ഗുണമേന്മ, പുത്തൻ യന്ത്ര സാങ്കേതിക വിദ്യ എന്നീ നൂതനാശയങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള വിവിധ പരിപാടികൽ സംഘടിപ്പിക്കും. പ്രമുഖ ഭക്ഷ്യ സംസ്കരണ കമ്പനികളുടെ സിഇഒമാർ ഉൾപ്പെടെ 80-ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾ അടക്കം പരിപാടിയിൽ ആതിഥേയത്വം വഹിക്കും.