കണ്ണെത്താ ദൂരം ഉയരത്തിൽ നിൽക്കുന്ന കൊടുമുടികൾ കീഴടക്കുന്നവരെ കുറിച്ച് നാം പലപ്പോഴും വാർത്തകളിലൂടെയും സമൂഹ മാദ്ധ്യമങ്ങളിലൂടെയും അറിഞ്ഞിട്ടുണ്ടാകും. എന്നാൽ അത് കീഴടക്കുന്നതിനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നമ്മെ പോലുള്ള സാധാരണക്കാർക്ക് അതിനു സാധിക്കുമോ എന്ന ഭയമാണ് പലപ്പോഴും നമ്മുടെ സ്വപ്‌നങ്ങൾക്ക് തടയിടുന്നത്. എന്നാൽ അത്തരം ഭയങ്ങളെയെല്ലാം ആഫ്രിക്കയിലെ തണുത്തുറഞ്ഞ മഞ്ഞിൽ മരവിപ്പിച്ച് കിളിമഞ്ചാരോ പർവ്വത നിരകൾ കീഴടക്കിയിരിക്കുകയാണ് രണ്ട് മലയാളി യുവാക്കൾ. കണ്ണൂർ സ്വദേശികളായ സുദീപ്, ഗോകുൽ ദാസ് എന്നീ യുവാക്കളാണ് കേരളത്തിന്റെ അഭിമാന താരങ്ങളായത്. ആറുമാസം കൊണ്ട് ഏകദേശം 50 കിലോമീറ്റർ താണ്ടിയാണ് ഇവർ ദൗത്യം പൂർത്തീകരിച്ചത്.
ഒക്ടോബർ 24-ന് ലേമോഷോ പാതയിൽ നിന്നും ട്രക്കിംഗ് ആരംഭിച്ച യുവാക്കൾ 6 ദിവസത്തിന് ശേഷമാണ് ഉഹ്‌റു കൊടുമുടിയിൽ എത്തിയത്. ഒക്ടോബർ 30-ാം തീയതിയാണ് ട്രക്കിംഗ് പൂർത്തിയാക്കിയത്. കണ്ണൂർ ബിഎസ്എൻഎൽ അസിസ്റ്റന്റ് ജനറൽ മാനേജറാണ് മുണ്ടായാട് സ്വദേശിയായ സുദീപ്. കണ്ണൂർ ബിഎസ്എൻഎല്ലിലെ ജൂനിയർ ടെലികോം ഓഫീസറാണ് ഗോകുൽദാസ്. ഇരുവരും ബിഎസ്എൻഎൽ റണ്ണേഴ്‌സ് ഗ്രൂപ്പിലെ സ്ഥിരം മാരത്തോൺ ഓട്ടക്കാർ കൂടിയാണ്.