മലയാളികള്‍ക്ക് ത്രില്ലറുകളോടുള്ള ഒരു പ്രത്യേക ഇഷ്ടമുണ്ട്..! ഇമോഷണല്‍,ഫാമിലി ത്രില്ലറുകളോ പോലീസ് സ്റ്റോറിയോ ഏതുമാകട്ടെ ആ പ്രത്യേക ഇഷ്ടം എന്നൊക്കെ തിരശീലയില്‍ അവരെ ത്രില്ലടിപ്പിച്ചിട്ടുണ്ടോ… അന്നൊക്കെ അവിടൊരു ബ്ലോക്ക്ബസ്റ്ററും പിറന്നിട്ടുണ്ട്. അതേ ഗണത്തിലേക്കാണ് സുരേഷ് ഗോപി-ബിജുമേനോന്‍ കൂട്ടുകെട്ടിലെത്തുന്ന ഗരുഡനും കസേര വലിച്ചിട്ട് ഇരുപ്പുറപ്പിക്കുന്നത്.
മാസ് എന്നതിലുപരി ഔട്ട് ആന്‍ഡ് ഔട്ട് എന്‍ഗേജിംഗ് എന്റര്‍ന്റൈനറാണ് ഗരുഡനെന്ന് ഒരു വരിയില്‍ പറയാം. കോര്‍ട്ട് റൂമുണ്ട്, ഇമോഷണല്‍ ഡ്രാമയാണ്, എന്‍ഗേജിംഗായ ത്രില്ലറാണ് ഇത്രയും ജേണറുകള്‍ പേറുമ്പോഴും എന്റര്‍ന്റൈന്‍മെന്റ് രസച്ചരടുകള്‍ പൊട്ടിക്കാന്‍ ഗരുഡന്‍ തയ്യാറാവുന്നുമില്ല. ആവര്‍ത്തിക്കപ്പെടുന്നൊരു കഥാ പരിസരത്തെ അത്യുഗ്രന്‍ തിരക്കഥ കൊണ്ട് മറികടന്നപ്പോഴാണ് ഗരുഡന്‍ മികച്ചൊരു കാഴ്ച അനുഭവമാകുന്നത്. നേരും നീതിയും ധ്രുവങ്ങള്‍ മാറി വരുമ്പോള്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്നൊരു ചോദ്യം പലപ്പോഴും കണ്ടിരിക്കുന്ന പ്രേക്ഷകന് ചിത്രം സമ്മാനിക്കുന്നുണ്ട്.
താരപ്രഭയില്‍ മുങ്ങിപ്പോകാത്ത കഥപറച്ചില്‍ രീതിയാണ് തന്റെ ആദ്യ സിനിമയില്‍ സംവിധായകന്‍ അരുണ്‍ വര്‍മ്മ പുലര്‍ത്തുന്നത്. അഞ്ചാം പാതിരയ്‌ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് ഒരുക്കിയ തിരക്കഥ തന്നെയാണ് ഗരുഡന്റെ നട്ടെല്ലും കരുത്തും. ജിനേഷിന്റെ കഥയ്‌ക്ക് ഡയലോഗുകളും മിഥുന്റേത് തന്നെയാണ്. നെടും നീളന്‍ മാസ് മസാല ഡയലോഗുകളോ ഹീറോ പരിവേഷത്തിന് വഴിമരുന്നിടുന്ന മുഹൂര്‍ത്തങ്ങളോ സിനിമയ്‌ക്കില്ല. തിരക്കഥ ആവശ്യപ്പെടുന്ന കഥാസന്ദര്‍ഭങ്ങളും അതിനോട് ചേര്‍ന്നുപോകുന്ന ആറ്റിക്കുറുക്കിയ പ്രകടനങ്ങളുമാണ് ചിത്രത്തെ പിടിച്ചിരുത്തുന്നത്.
ജേക്‌സ് ബിജോയിയുടെ പശ്ചാല സംഗീതവും പാട്ടുകളും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. ശ്രീജിത്ത് സാരംഗിന്റെ ടൈംലി കട്ടുകളാണ് ചിത്രത്തിന്റെ ആഖ്യാന രസച്ചരട് മുറിഞ്ഞു പോകാതിരിക്കാനുള്ള പ്രധാന കാരണം. ഡേവിഡ് കാച്ചാപ്പിള്ളിയുടെ കളറിംഗ് പാറ്റേണുകളും ഫ്രെയിമുകളും സിനിമയ്‌ക്ക് ത്രില്ലര്‍ മൂഡൊരുക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്.
കാക്കിയണിഞ്ഞപ്പോഴോക്കെ ഒരിക്കല്‍ പോലും ആവര്‍ത്തിക്കപ്പെട്ടിട്ടില്ലെന്ന മനോഹാര്യത കാത്തുസൂക്ഷിക്കാന്‍ സുരേഷ് ഗോപിക്ക് ഈ ചിത്രത്തിലുമായിട്ടുണ്ട്. സാധാരണ പോലീസുകാരന് നേരിടേണ്ടി വരുന്ന അസാധരണ സംഭവങ്ങള്‍, അയാള്‍ അതിന് അനുഭവിക്കേണ്ടി വരുന്ന വ്യഥകള്‍ അത്രയും മനോഹരമായി സുരേഷ് ഗോപി എന്ന നടന്‍ അടായളപ്പെടുത്തുന്നുണ്ട്. എ കോപ്പ്, ഈസ് ഓള്‍വേയ്‌സ് എ കോപ്പ് എന്ന് സുരേഷ് ഗോപി കഥാപാത്രം പറയും പോലെ തന്നെയാണ് അദ്ദേഹത്തിന്റെ പ്രകടനവും. തന്നിലെ നടനെ വെല്ലുവിളിക്കുന്ന കഥാപാത്രങ്ങള്‍ നല്‍കൂ, എങ്കിലല്ലേ ആ അഭിനയ പ്രതിഭയ്‌ക്ക് തേച്ചുമിനുക്കി ഒന്നുകൂടി വെട്ടിത്തിളങ്ങാനാകൂ.
ഡിസിപി ഹരീഷ് മാധവായി എത്തിയ സുരേഷ് ഗോപിക്കൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്നതാണ് ബിജുമേനോന്റെ കോളേജ് അദ്ധ്യാപകന്‍ നിഷാന്തും. സ്വതസിദ്ധമായ പ്രകടനം കൊണ്ട് പ്രേക്ഷകരെ കൈയിലെടുക്കാനാകുമെന്ന് ബിജുമേനോന്‍ ഈ ചിത്രത്തിലും അടിവരയിടുന്നു. ഒരു പക്ഷേ കണ്ടിരിക്കുന്ന പ്രേക്ഷന് രോമാഞ്ചം സമ്മാനിക്കുന്ന പകര്‍ന്നാട്ടമാണ് പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള നടന്‍ സമ്മാനിക്കുന്നത്.
എടുത്തുപറയാവുന്ന മറ്റൊരു പ്രകടനം നടന്‍ ജഗദീഷിന്റേതാണ്. താരത്തിലെ നടനെ അസാധ്യമായി ചൂഷണം ചെയ്‌തൊരു കഥാപാത്രമാണ് ജഗദീഷിന് നല്‍കിയിരിക്കുന്നത്. അഭിരാമി,സിദ്ധിഖ്,ദിവ്യപിള്ള, തലൈവാസല്‍ വിജയ്, മേജര്‍ രവി, നിഷാന്ത് സാഗര്‍ മുതല്‍ ചെറിയ കഥാപാത്രങ്ങളായി എത്തിയവരും അവരുടെ റോളുകള്‍ ഭംഗിയാക്കി. ബോക്‌സോഫിസില്‍ വട്ടിമിട്ടു പറക്കുന്ന ഈ ഗരുഡന്‍ തിയേറ്ററില്‍ സമ്മാനിക്കുന്നത് പൈസ വസൂല്‍ പ്രകടനമാണെന്നത് ഉറപ്പ്.
…ആർ.കെ രമേഷ്…