കണ്ണൂർ: പോലീസിന് നേരെ വെടിയുതിർത്ത സംഭവത്തിൽ ബാബു തോമസിനെതിരെ വധശ്രമത്തിന് കേസെടുത്തു. വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ്ഐക്കും സംഘത്തിനും നേരെയാണ് ബാബു തോമസ് വെടിയുതിർത്തത്. ഇയാളുടെ മകൻ റോഷനെ അന്വേഷിച്ചാണ് പോലീസ് സംഘം ബാബുവിന്റെ വീട്ടിലെത്തിയത്.
ബാബു തോമസ് ഉപയോഗിച്ച തോക്കിന് ലൈസൻസ് ഉണ്ടായിരുന്നില്ലെന്നും റിവോർവർ ഉപയോഗിച്ച് മൂന്ന് റൗണ്ട് വെടിവെച്ചെന്നും എഫ്‌ഐആറിൽ പറയുന്നു. സംഘം ഒഴിഞ്ഞ് മാറിയതിനാലാണ് രക്ഷപ്പെട്ടതെന്ന് എസ്‌ഐ പറഞ്ഞു. തമിഴ്‌നാട് സ്വദേശി ബാലാജി പെരിയസ്വാമിയെ ആക്രമിച്ച കേസിലാണ് പോലീസ് റോഷനെ അന്വേഷിച്ച് വീട്ടിലെത്തിയത്. തുടർന്ന് പോലീസ് സംഘം റോഷന്റെ മുറിയിൽ മുട്ടി വിളിക്കുന്നതിനിടെ ബാബു പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഒക്ടോബർ 22-നാണ് റോഷൻ തമിഴ്‌നാട് സ്വദേശി ബാലാജിയെ ആക്രമിച്ചത്. ബാലാജിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ റോഷൻ പേപ്പർ കട്ടർ കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയതായി നാട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അഞ്ചംഗ പോലീസ് സംഘം റോഷന്റെ വീട്ടിലെത്തിയത്.
അതേസമയം, ബാബു തോമസ് പ്രാണരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്നാണ് കുടുംബം പറയുന്നത്. ആകാശത്തേക്കാണ് വെടിയുതിർത്തതെന്നും പോലീസിന് നേരെ വെടിവെച്ചിട്ടില്ലെന്നും കുടുംബം പറഞ്ഞു.