ടെഹ്റാൻ: ഇറാനിലെ ലഹരിവിമുക്തി കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ 32 പേർ കൊല്ലപ്പെട്ടു. 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാനിലെ കാസ്പിയൻ കടൽ പ്രവിശ്യയായ ഗിലാനിലാണ് അപകടം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ ടെഹ്റാനിൽ നിന്ന് 200 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലാംഗ്റൂഡ് നഗരത്തിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
40 പേർക്ക് മാത്രം ഇടമുണ്ടായിരുന്ന കെട്ടിടത്തിൽ നൂറിലധികം ആളുകളെയാണ് താമസിപ്പിച്ചിരുന്നത് . ഇത്തരം സംഭവങ്ങൾ ഇറാനിൽ അപൂർവ്വമല്ലെന്നും, സുരക്ഷാ സംവിധാനങ്ങളുടെ അഭാവം, അപര്യാപ്തമായ അടിയന്തര സേവനങ്ങൾ എന്നിവ മരണ സംഖ്യ ഉയർത്തുന്നതായും മാദ്ധ്യമ റിപ്പോർട്ടിൽ പറയുന്നു.
യുഎൻ ഓഫീസ് ഓഫ് ഡ്രഗ്സ് ആൻഡ് ക്രൈമിന്റെ കണക്കനുസരിച്ച് ലഹരി ആസക്തി ഗുരുതരമായ രാജ്യങ്ങളിലൊന്നാണ് ഇറാൻ. യുവാക്കളിൽ ലഹരി ഉപഭോഗം ക്രമാധീതമായി വർദ്ധിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. ലഹരി കടത്തു സംഘങ്ങളുടെ വിഹാരകേന്ദ്രം കൂടിയാണ് രാജ്യം. കറുപ്പും ഹെറോയിനും അഫ്ഗാനിസ്ഥാനിൽ നിന്നും പടിഞ്ഞാറൻ യൂറോപ്പിലേക്ക് എത്തുന്നത് ഇറാൻ വഴിയാണ്. .